തിരുവനന്തപുരം: സ്വര്‍ണക്കടത്ത് വിവാദത്തില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം നല്‍കിയഅവിശ്വാസ പ്രമേയം തിങ്കളാഴ്ച ചര്‍ച്ചയ്‌ക്കെടുക്കാനിരിക്കെ പാളയത്തിലെ പട യു.ഡി.എഫിന് തലവേദനയാകുന്നു. കേരള കോണ്‍ഗ്രസിലെ ജോസ്, പി.ജെ ജോസഫ് പക്ഷങ്ങള്‍ തങ്ങളുടെ നിലപാടിലുറച്ചു നില്‍ക്കുന്നതാണ് മുന്നണിയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്. എന്തായാലും അവിശ്വാസ പ്രമേയത്തിന് ശേഷം തര്‍ക്കം കോടതി കയറുമെന്നും ഉറപ്പാണ്.
നേരത്തെ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗത്തെ യു.ഡി.എഫ് മാറ്റി നിര്‍ത്തിയിരിക്കുകയാണ്. ഒരു സുപ്രഭാതത്തില്‍ മുന്നറിയിപ്പുപോലും ഇല്ലാതെ മുന്നണിയില്‍ നിന്നും മാറ്റി നിര്‍ത്തിയത് പുറത്താക്കിയതിന് തുല്യമാണെന്ന നിലപാടിലാണ് ജോസ് വിഭാഗം അന്നു മുതല്‍. മുന്നണിയില്‍ നിന്നും പുറത്താക്കിയ തങ്ങള്‍ക്ക് സ്വതന്ത്ര നിലപാടാണന്നാണ് ജോസ് വിഭാഗം പറയുന്നത്.
ജോസ് വിഭാത്തിലെ റോഷി അഗസ്റ്റിനാണ് കേരളാ കോണ്‍ഗ്രസ് എമ്മിന് വിപ്പു നല്‍കാന്‍ അധികാരമുള്ളതെന്നാണ് ജോസ് വിഭാഗത്തിന്റെ പക്ഷം. അവിശ്വാസ പ്രമേയത്തില്‍ നിന്നും വിട്ടു നില്‍ക്കാനുള്ള വിപ്പു അഞ്ച് എംഎല്‍എമാര്‍ക്കും റോഷി നല്‍കിയിട്ടുണ്ട്.
എന്നാല്‍ മോന്‍സ് ജോസഫാണ് വിപ്പെന്നും അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കണമന്നു എംഎല്‍എമാര്‍ക്ക് വിപ്പുനല്‍കിയിട്ടുണ്ടെന്നു ജോസഫ് വിഭാഗവും പറയുന്നു. മുന്നണിയുടെ ഭാഗമെന്നു വ്യക്തമാക്കി യു.ഡിഎഫും അവിശ്വാസത്ത അനുകൂലിക്കാന്‍ ജോസ് വിഭാഗത്തിന് വിപ്പു നല്‍കിയിട്ടുണ്ട്. ഇതോടെ തിങ്കളാഴ്ച വോട്ടെടുപ്പിന് ശേഷം ഇരുവിഭാഗത്തിന്റെയും പരാതികള്‍ സ്പീക്കര്‍ക്ക് മുന്നിലെത്തുമെന്ന് ഉറപ്പാണ്.
ഇക്കാര്യത്തില്‍ സ്പീക്കര്‍ തിടുക്കത്തില്‍ ഒരു തീരുമാനമെടുത്താല്‍ അതു രാഷ്ട്രീയ പ്രേരിതമാണെന്ന ആക്ഷേപവും ഉയരാനിടയുണ്ട്. കേരളാ കോണ്‍ഗ്രസിലെ ഏതു വിഭാഗത്തിന് അനുകൂലമാണ് സ്പീക്കറുടെ തീരുമാനമെങ്കിലു അതു കോടതി കയറുമെന്നും ഉറപ്പാണ്.
എന്തായാലും കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ രാഷ്ട്രീയ നിലപാട് തിങ്കളാഴ്ച തന്നെ പരസ്യമായി പ്രഖ്യാപിക്കപ്പെടും എന്നതാണ് രാഷ്ട്രീയ കേരളം പ്രതീക്ഷിക്കുന്നത്. അതു ഇടതുപക്ഷത്തോട് ചേര്‍ന്നുള്ളതാകും എന്നത് ഏറെക്കുറെ ഉറപ്പുമായി കഴിഞ്ഞു.