ഡല്‍ഹി ∙ കേരളാ കോണ്‍ഗ്രസ് എം യുഡിഎഫിലേക്കു തിരികെ പോകാൻ ധാരണയായി . ബുധനാഴ്ച ഡല്‍ഹിയില്‍ ജോസ് കെ മാണി എംപിയും എ ഐ സി സി നേതൃത്വവുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം .
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, എം എം ഹസന്‍ എന്നിവരും ചര്‍ച്ചകളില്‍ പങ്കാളികളായി . ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ മധ്യസ്ഥതയിലായിരുന്നു ചര്‍ച്ചകള്‍ .
വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് ജോസ് കെ മാണിയും രാഹുല്‍ഗാന്ധിയും തമ്മില്‍ വീണ്ടും അന്തിമഘട്ട ചര്‍ച്ച നടക്കും . ഈ ചര്‍ച്ചയില്‍ കേരള കോൺഗ്രസിന്‍റെ മടങ്ങിവരവിന്‍റെ കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളും .
ഒരിക്കല്‍ യു ഡി എഫ് വിട്ട കേരളാ കോണ്‍ഗ്രസ് വീണ്ടും അതേ മുന്നണിയിലേയ്ക്ക് തന്നെ തിരികെ പോകുന്നത് പാര്‍ട്ടിയുടെ അന്തസ് നശിപ്പിക്കുമെന്ന അഭിപ്രായം കേരളാ കോണ്‍ഗ്രസില്‍ ശക്തമാണെങ്കിലും ജോസ് കെ മാണി മുന്‍കൈയെടുത്താണ് നിലവിലെ ചര്‍ച്ചകള്‍ മുന്നോട്ടു കൊണ്ടുപോകുന്നതും യുഡി എഫ് പുനപ്രവേശനകാര്യത്തില്‍ ധാരണയിലെത്തിയിരിക്കുന്നതും.
ഉപാധികളോടെയാണു മുന്നണിയിലേക്കു തിരികെ പോകുന്നതെന്നാണ് ജോസ് കെ.മാണി എംപിയുടെ നിലപാട് . നിലവില്‍ ജോയ് എബ്രഹാം ഒഴിയുന്ന രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് തന്നെ നല്‍കണമെന്നും നിയമസഭാ സീറ്റുകളിൽ ചില നീക്കുപോക്കുകള്‍ വേണമെന്നുമാണ് ജോസ് കെ മാണിയുടെ ആവശ്യം.
ചില സീറ്റുകള്‍ കഴിഞ്ഞാല്‍ ബാക്കിയൊക്കെ തോല്‍ക്കുന്ന സീറ്റുകള്‍ മാത്രം നല്‍കി എണ്ണം തികയ്ക്കുന്ന മുന്‍ നിലപാട് അംഗീകരിക്കില്ലെന്ന കാര്യം അദ്ദേഹം കോണ്‍ഗ്രസ് നേതാക്കളെയും അറിയിച്ചു .
ഇക്കാര്യം രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിലും അറിയിക്കുമെന്നും ജോസ് കെ. മാണി പറഞ്ഞു. ഇതോടെ മാണിയുടെ യു ഡി എഫ് പ്രവേശന കാര്യത്തില്‍ ഏകദേശ ഉറപ്പ് ആയിക്കഴിഞ്ഞു.
കുറച്ചുകൂടി സാവകാശത്തിലേ തീരുമാനം കൈക്കൊള്ളാവൂ എന്ന ഇടതുപക്ഷ മധ്യസ്ഥരുടെ ആവശ്യം തള്ളിയാണ് ജോസ് കെ മാണി യു ഡി എഫുമായുള്ള ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുത്തത്.
ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ മാണി യുഡിഎഫിനു പിന്തുണ പ്രഖ്യാപിച്ചിരുന്നു. യുഡിഎഫ് നേതാക്കൾ പാലായിൽ നേരിട്ടെത്തി ചർച്ച നടത്തിയതിനെ തുടർന്നായിരുന്നു ഇത്. ഇതു യുഡിഎഫിലേക്കുള്ള തിരിച്ചുപോക്കിന്റെ മുന്നോടിയായിരുന്നു.