വനിത കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈനെതിരെ നടി സാധിക വേണുഗോപാൽ. ഇവരെ വിളിച്ചു പരാതി പറയുന്നതിലും നല്ലത് മരിക്കുന്നതു തന്നെയാണെന്ന് സാധിക പറയുന്നു. ഭര്‍തൃപീഡനം പരാതിപ്പെട്ട യുവതിയോട് വനിത കമ്മീഷന്‍ അധ്യക്ഷ മോശമായി സംസാരിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു താരം.
സാധിക വേണുഗോപാലിന്റെ വാക്കുകൾ:
ഇതിലും ഭേദം ആത്മഹൂതി തന്നെയാ! പട പേടിച്ചു പന്തളത്തു ചെന്നപ്പോ പന്തം കൊളുത്തി പട എന്നൊക്കെ കേട്ടിട്ടേ ഉള്ളു. ഇതാ ഇപ്പൊ കാണുകയും ചെയ്തു. ഇവരെ ഒക്കെ വിളിച്ചു പരാതി പറയുന്നതിലും നല്ലത് മരിക്കുന്നതു തന്നെയാ. പ്രശ്നത്തിൽ നിൽക്കുന്നവർക്ക് ഉപദേശം കൊടുക്കാനല്ല ഒരാളെ ആവശ്യം, അവരെ ഒന്ന് കേൾക്കാൻ ആണ്. ഇവരുടെ ഒക്കെ വീട്ടിൽ ഉള്ള ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും അവസ്ഥ എന്താണോ എന്തോ?.
ജോലിയില്ലാത്ത ആയിരക്കണക്കിന് മനുഷ്യത്വം ഉള്ള ആളുകൾ ഉണ്ട്. അവരെ ആരെങ്കിലും ഒക്കെ ഈ പണി ഏൽപ്പിച്ചാൽ പോരെ. അല്ലെങ്കിൽ തന്നെ പെണ്ണിനെ കേൾക്കാൻ പെണ്ണും ആണിനെ കേൾക്കാൻ ആണും എന്തിനാണ്. സാമാന്യം മാനുഷിക മൂല്യം അറിയുന്ന സഹജീവികളെ മനസിലാക്കാൻ മനസും ,കഴിവുള്ള ഒരാളായാൽ പോരെ അതിനും ലിംഗ വ്യത്യാസം വേണോ? പെണ്ണിനെ മനസിലാക്കാനും പരിഗണിക്കാനും
പെണ്ണിനെ ആകൂ എന്ന ചിന്ത ആണ് ആദ്യം മാറേണ്ടത്.
മനുഷ്യത്വം, സഹിഷ്ണുത, സഹാനുഭൂതി ഒക്കെ ഒക്കെ ഉള്ള ആണിന്റെ കയ്യിൽ തന്നെ ആണ് എന്നും സ്ത്രീ സുരക്ഷിതം. മൊത്തത്തിൽ ഒരു അഴിച്ചുപണി നല്ലതാകും. ഒട്ടുമിക്ക വീടുകളിലും പുരുഷൻമാരേക്കാൾ പ്രശ്നം സ്ത്രീകൾ ആണ്. ഈ സ്ത്രീധന പ്രശ്നവും, കെട്ടുന്നവന്റെ ആവശ്യം അല്ല നാഥനില്ല കുടുബത്തിന്റെയും, ആ വീട്ടിലെ കുലസ്ത്രീയുടെയും ആവശ്യം ആണ്.
ഈ ഭർത്താക്കന്മാരെ മാറ്റി അതിനു അവരെ പ്രേരിപ്പിക്കുന്ന അമ്മായിഅമ്മ മാരെ കൂട്ടിൽ അടക്കുന്ന രീതി കൊണ്ട് വന്നാൽ ഒരുപക്ഷെ ഇതിൽ ഒരു മാറ്റം ഉണ്ടായേക്കാം. ഗാർഹിക പീഡനം അനുഭവിക്കുന്ന പുരുഷമാർക്ക് പരാതി നൽകാനും ഒരു സ്ഥലം അത്യാവശ്യം ആണ് എന്നും ഒന്ന് ഓർമപ്പെടുത്തി കൊള്ളട്ടെ. വനിതാകമ്മീഷൻ ആയാലും,ആണായാലും, പെണ്ണായാലും,മനുഷ്യത്വം,വ്യക്തിത്വം, എന്നൊന്ന് ഇല്ലെങ്കിൽ
ഇതൊക്കെ തന്നെ അവസ്ഥ!