തിരുവല്ല: അന്ധനായ ജോസിൻ്റെ സ്വപ്ന ഭവനത്തിലേക്ക് സഹായഹസ്തവുമായി വാല്യം എഡ്യൂക്കേഷൻ ട്രസ്റ്റും എത്തി.സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയ രംഗം നടന്നിട്ട് ഇന്ന് ഒരു മാസം തികയുന്നു. 'അന്ധനായ വൃദ്ധൻ 'എന്ന് അന്ന് മാധ്യമങ്ങൾ മുഴുവൻ വിശേഷിപ്പിച്ചെങ്കിൽ ഇന്ന് ജോസേട്ടൻ എല്ലാവർക്കും സുപരിചിതനായി കഴിഞ്ഞു.
ജൂലൈ ആദ്യ വാരത്തിൽ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയ വീഡിയോയിലെ അന്ധനാണ് കറ്റോട് തലപ്പാലയിൽ ജോസ്. വഴിയിൽ ബസ് കാത്ത് നിന്ന അന്ധനെ തിരുവല്ലയിലെ വസ്ത്ര സ്ഥാപനത്തിലെ ജീവനക്കാരി ബസിൽ കയറ്റി വിട്ട രംഗം വൈറൽ ആയിരുന്നു.ജീവകാരുണ്യ പ്രവർത്തകനായ ഡോ. ജോൺസൺ വി.ഇടിക്കുളയും അദ്ദേഹത്തിൻ്റെ നേതൃത്വത്തിലുള്ള സൗഹൃദ വേദി പ്രവർത്തകരും തൊട്ടടുത്ത ദിവസം ഇദ്ദേഹത്തിൻ്റെ വീട്ടിലെത്തി 10 വർഷമായി നിർമ്മാണം പാതിവഴിയിൽ ആയ വീടിൻ്റെ അവസ്ഥ നേരിൽ കണ്ട് വീട് നിർമ്മിച്ചു നല്കാൻ തീരുമാനിക്കുകയായിരുന്നു.
മഹാമാരിക്കിടയിൽ സുഹൃത്തുക്കൾ നല്കിയ പിന്തുണ മൂലം വീടിൻ്റെ പണി പൂർത്തികരിക്കുവാൻ പരമാവധി സാധിച്ചു. ഇപ്പോൾ ഇവർ താമസിക്കുന്ന ഷെഡിനുള്ളിൽ വെള്ളം കയറി തുടങ്ങി.വീടിൻ്റെ ചോർച്ച അകറ്റുന്നതിന് റൂഫിംങ്ങ് നടത്തുകയാണ് അടുത്ത ലക്ഷ്യം. മാത്രമല്ല വെള്ളപൊക്ക സമയങ്ങളിൽ മറ്റിടങ്ങളിലേക്ക് പോകാതെ വീടിൻ്റെ മുകളിൽ തത്ക്കാലം ജോസേട്ടന് താമസിക്കാനും സാധിക്കുമെന്നുള്ളത് കൊണ്ടാണ് അങ്ങനെ ചിന്തിച്ചത്.അതിനുള്ള സാധനങ്ങൾ ഇറക്കി തുടങ്ങി.
റൂഫിംങ്ങിൻ്റെ നിർമ്മാണ ചിലവിൽ പങ്കാളിയാകുന്നതിനാണ് തിരുവല്ല വാല്യം എഡ്യൂക്കേഷൻ ട്രസ്റ്റും (നവ ജീവോദയം ഗ്രൗണ്ട് )എത്തിയത്.ജോസേട്ടൻ്റെ അക്കൗണ്ടിലേക്ക് 20,000 രൂപ അയച്ചിട്ടുണ്ടെന്ന് ട്രസ്റ്റ് ഡയറക്ടർ ആനി എലിസബേത്ത് സാമുവേൽ അറിയിച്ചു.ഭാഭാ ആണവ ഗവേഷണ കേന്ദ്രം ന്യൂക്ലിയർ ശാസ്ത്രജ്ഞനും, WHO (യു.എൻ ) കൺസൾട്ടൻ്റുമായിരുന്ന ഡോ.ജോർജ് സാമുവേൽ ആണ് വാല്യം എഡുംക്കേഷൻ ട്രസ്റ്റ് സ്ഥാപകൻ..അവികസിത മേഖലയിൽ മൂല്യാധിഷ്ഠിത വിദ്യാഭ്യാസ പരിശീലനത്തോടൊപ്പം സാമുഹ്യ-ക്ഷേമ - ജീവകാരുണ്യ പ്രവർത്തന പരിപാടികൾക്ക് ട്രസ്റ്റ് നേതൃത്വം നല്കുന്നു.ജന്മദിന സമ്മാനമായി എടത്വ ഷോട്ട് പുളിക്കത്രയും നിർമാണ ചിലവിൻ്റെ നിശ്ചിത ഭാഗം വാഗ്ദാനം ചെയ്തു.
ഇതിനിടയിൽ ജോസേട്ടൻ്റെ വീട്ടിലേക്ക് ഫോൺ, ഫ്രിഡ്ജ്, ഗ്യാസ് അടുപ്പ് ,ഡൈനിങ്ങ് ടേബിൾ,ഡിന്നർ സെറ്റ്, കസേരകൾ,ടെലിവിഷൻ, സോഫാ സെറ്റ് , ഗ്യാസ് സേഫ്, മറ്റ് ഫർണീച്ചർ എന്നിവ ഇതിനോടകം നന്മ മരങ്ങൾ എത്തിച്ചു കൊണ്ടിരിക്കുന്നു .
ജാതി-മത-രാഷ്ട്രീയ ചിന്തകൾക്കതീതരായ നന്മയുടെ തിരിനാളങ്ങളായ സുഹൃത്തുക്കൾ നല്കിയ പിന്തുണ കൊണ്ടാണ് സൗഹൃദ വേദി ഏറ്റെടുത്ത ദൗത്യം ഇത്രത്തോളം പൂർത്തികരിക്കുവാൻ സാധിച്ചതെന്ന് ചെയർമാൻ ഡോ.ജോൺസൺ വി.ഇടിക്കുള, സ്റ്റേറ്റ് കോർഡിനേറ്റർ സിബി സാം തോട്ടത്തിൽ, ചാരിറ്റി സെൽ കൺവീനർ ഷാജി ആലുവിള എന്നിവർ പറഞ്ഞു.
ഓരോ ചെറിയ സംഭാവനയും ഈ കുടുംബത്തിന് വലിയ ഉപകാരം ആകും..