മുംബൈ : മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങള്‍ക്ക് പിന്നാലെ മധ്യപ്രദേശിലും ബിജെപി അട്ടിമറിക്ക് ശ്രമിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നു. മധ്യപ്രദേശിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനുമായ ജോതിരാദിത്യ സിന്ധ്യ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് 'കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍' എന്ന വാചകം ഒഴിവാക്കിയതാണ് സംശയങ്ങള്‍ക്ക് വഴിവച്ചത്. പൊതുപ്രവര്‍ത്തകന്‍, ക്രിക്കറ്റ് പ്രേമി എന്ന് മാത്രമാണ് സിന്ധ്യയുടെ ട്വിറ്ററില്‍ ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
എന്നാല്‍ ഒരു മാസം മുന്‍പ് തന്നെ ട്വിറ്ററില്‍ മാറ്റം വരുത്തിയിരുന്നുവെന്നും താന്‍ പാര്‍ട്ടി വിടുമെന്ന അഭ്യൂഹങ്ങള്‍ വാസ്തവവിരുദ്ധമാണെന്നും സിന്ധ്യ പ്രതികരിച്ചു. സിന്ധ്യയുമായി അടുപ്പമുള്ള ഇരുപത് കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി പാളയത്തിലെത്തിക്കാന്‍ ശ്രമം നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പുതിയ വിവാദം.
മധ്യപ്രദേശ് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കമൽനാഥും ദിഗ്‌വിജയ് സിങ്ങും അജയ് സിങ്ങിന്റെ പേര് നിർദേശിച്ചതാണ് ഈ മാറ്റത്തിനു കാരണമെന്നും അഭ്യൂഹങ്ങളുണ്ട്. അന്തരിച്ച കോൺഗ്രസ് നേതാവ് അർജുൻ സിങ്ങിന്റെ മകനാണ് അജയ് സിങ്. മുതിർന്ന പ്രവർത്തകർ ചെറുപ്പക്കാരുടെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കുകയാണെന്ന് മുൻ ഹരിയാന കോണ്‍ഗ്രസ് പ്രസിഡന്റ് അശോക് തൻവാർ പറഞ്ഞിരുന്നു.