കൊച്ചി: എംഎൽഎ ഫണ്ടുപയോഗിച്ച് നിർധനരായ കുട്ടികളുടെ ഓൺലൈൻ വിദ്യാഭ്യാസത്തിനായി സ്മാർട്ട് ഫോൺ ലഭ്യമാക്കണമെന്ന പ്രതിപക്ഷ നിർദേശം തള്ളിയ സർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്സ് നിയമസഭാ കക്ഷി ഉപനേതാവ് കെ ബാബു എംഎൽഎ.
കെപിഎംസ് 306 ആം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ തൃപ്പൂണിത്തുറയിൽ സംഘടിപ്പിച്ച മഹാത്മാ അയ്യങ്കാളി സ്മൃതി ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യത്തിലും അക്ഷര നിഷേധത്തിന്റെയും ജാതി നിഷേധത്തിന്റെയും പേരിലുള്ള വേർതിരിവുകൾ ആയിരുന്നു മുഖ്യ സാമൂഹികപ്രശ്നം എങ്കിൽ ഈ കാലഘട്ടത്തിൽ ഡിജിറ്റൽ വിദ്യാഭ്യാസരംഗത്തെ വേർതിരിവാണ് ഗൗരവമുള്ള ഒരു പ്രശ്നം എന്ന് കെ. ബാബു പറഞ്ഞു.
ഫോണും ടാബും ടിവിയും ഇല്ലാത്തതിന്റെ പേരിൽ ഓൺലൈൻ വിദ്യാഭ്യാസം ആയിരക്കണക്കിന് കുട്ടികൾക്ക് ലഭ്യമല്ലാതായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രക്ഷിതാക്കളും കുട്ടികളും ഫോണിനും ടാബിനും വേണ്ടി നെട്ടോട്ടമോടുമ്പോൾ സർക്കാരിന്റെ ഈ നിലപാട് സ്വീകാര്യമല്ല. സർക്കാർ കുട്ടികളെ ഓർത്ത് തീരുമാനം പുനപരിശോധിക്കണമെന്നും കെ ബാബു എംഎൽഎ ആവശ്യപ്പെട്ടു.
ജാതിവ്യവസ്ഥയ്ക്കും വിദ്യാഭ്യാസം നിഷേധിക്കുന്നതിനെതിരെയും വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയും ഐതിഹാസികമായ പോരാട്ടം നടത്തിയ വിമോചന പോരാളിയായിരുന്നു ശ്രീമദ് അയ്യങ്കാളിയെന്ന് അയ്യങ്കാളിയെ അനുസ്മരിച്ചു കൊണ്ട് കെ ബാബു കൂട്ടിച്ചേർത്തു. ശാഖാ വൈസ് പ്രസിഡന്റ് എൻ ടി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു വാർഡ് മെമ്പർ എൻ പി ഷൈൻ മോൻ മുൻ പഞ്ചായത്ത് പ്രസിഡന്റ് ജോൺ ജേക്കബ് കെപിഎംഎസ് ഭാരവാഹികളായ കമൽ ഗിപ്ര എൻ സി അനിൽകുമാർ കമഷ് ഗ്രിപ്ര, തുടങ്ങിയവർ പങ്കെടുത്തു.