തിരുവനന്തപുരം: കോലഞ്ചേരിയിൽ ബലാത്സംഗത്തിന് ഇരയായ 75 കാരിയുടെ ചികിത്സാ ചെലവും സംരക്ഷണവും സാമൂഹ്യനീതി വകുപ്പും സാമൂഹ്യ സുരക്ഷാ മിഷനും ചേർന്ന് ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ. കോലഞ്ചേരി ആശുപത്രിയിൽ ചികിത്സയിലുള്ള വയോധികയ്ക്ക് ഗൈനക്കോളജി, യൂറോളി, സർജറി എന്നീ വിഭാഗങ്ങളിലെ വിദഗ്‍ധ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി സീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
അതിക്രൂരപീഡനമാണ് എറണാകുളം കോലഞ്ചേരിയിൽ ബലാത്സംഗത്തിന് ഇരയായ വയോധികയ്ക്ക് നേരിടേണ്ടി വന്നത്. കോലഞ്ചേരി മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് വൈകിട്ടിറങ്ങിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. ശരീരം മുഴുവനും ചതവും മുറിവുകളുമാണ്. മാറിടത്തിൽ കത്തികൊണ്ട് വരഞ്ഞിട്ടുണ്ട്. ആന്തരികാവയവങ്ങൾക്ക് പോലും ഗുരുതരമായി പരിക്കേറ്റിരിക്കുന്നുവെന്നും മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നു.