ന്യൂഡൽഹി: വടകരയിൽ കെ. മുരളീധരനെ കോൺഗ്രസ് സ്ഥാനാർത്ഥിയാകും. കെ. മുരളീധരനുമായി സംസ്ഥാന നേതാക്കൾ ഇതുസംബന്ധിച്ച് ആശയവിനിമയം നടത്തി. മത്സരിക്കാൻ സന്നദ്ധനാണെന്ന് കെ. മുരളീധരൻ അറിയിച്ചു.
വടകരയിൽ പ്രവീൺ കുമാർ സ്ഥാനാർഥിയായേക്കുമെന്നായിരുന്നു രാവിലെ പുറത്തുവന്ന റിപ്പോർട്ട്. എന്നാൽ പി.ജയരാജനെതിരെ ശക്തമായ സ്ഥാനാർത്ഥി വേണമെന്ന ആവശ്യമാണ് ചർച്ചകൾ വീണ്ടും വഴിമാറിയത്.
വലിയ തർക്കങ്ങൾക്കു ശേഷമാണ് വടകരയിൽ സ്ഥാനാർഥിയുടെ കാര്യത്തിൽ ഒരു ഏകദേശ തീരുമാനത്തിലേക്ക് എത്തുന്നത്. കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനു മേൽ വടകരയിൽ മത്സരിക്കാൻ വലിയ സമ്മർദ്ദം ഉണ്ടായിരുന്നു.
എന്നാൽ, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താനില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും അതിനാൽ തന്നെ തന്‍റെ നിലപാടിൽ മാറ്റമില്ലെന്നും മുല്ലപ്പള്ളി ആവർത്തിച്ചു. ഹൈക്കമാൻഡ് സമ്മർദ്ദം ചെലുത്തിയെങ്കിലും മുല്ലപ്പള്ളി തീരുമാനത്തിൽ നിന്ന് മാറിയില്ല.
ഇതിനിടയിൽ, കെ.പി.സി.സി മുൻ അധ്യക്ഷൻ വി.എം സുധീരന്‍റെ പേരും വടകരയിൽ സ്ഥാനാർഥിയായി പരിഗണിക്കപ്പെട്ടു. എന്നാൽ, 2009ൽ തന്നെ താൻ പാർലമെന്‍ററി മത്സരരംഗത്തു നിന്ന് പിൻമാറിയതാണെന്നും അതുകൊണ്ട് മത്സരിക്കാനില്ലെന്നും വി.എം സുധീരനും അറിയിച്ചു. പിന്നീട്, ബിന്ദു കൃഷ്ണയെ പരിഗണിച്ചെങ്കിലും മത്സരിക്കാനില്ലെന്ന് അവരും വ്യക്തമാക്കുകയായിരുന്നു.