തിരുവനന്തപുരം: യുഡിഎഫിലും കോണ്‍ഗ്രസിലും കോണ്‍ഗ്രസ് ഹൈക്കമാന്‍റ് സമൂല അഴിച്ചുപണി നടത്തിക്കൊണ്ടിരിക്കെ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് ഏതു വിധേനയും കടിച്ചുതൂങ്ങാനൊരുങ്ങി നിലവിലെ കണ്‍വീനര്‍ എംഎം ഹസന്‍ രംഗത്ത്. എക്കാലത്തെയും പോലെ സമുദായ പരിഗണന കാണിച്ച് നേതൃത്വത്തെ ഭീഷണിപ്പെടുത്തി പദവിയില്‍ തുടരാനുള്ള ശ്രമമാണ് ഹസന്‍ നടത്തുന്നത്. ഇതിനായി എ ഗ്രൂപ്പിന്‍റെ പിന്തുണയും ഹസന്‍ പ്രതീക്ഷിക്കുന്നുണ്ട്.
പ്രതിപക്ഷ നേതാവ്, കെപിസിസി പ്രസിഡന്‍റ്, യുഡിഎഫ് കണ്‍വീനര്‍ എന്നിവയാണ് മുന്നണിയിലെ പ്രധാന ചുമതലകള്‍. ഇതില്‍ ആദ്യ രണ്ട് പദവികളിലും പുതിയ ആളുകളെത്തി. എന്നാല്‍ ഈ മൂന്ന് തസ്തികകളില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ചതെന്ന ആക്ഷേപം നേരിട്ട യുഡിഎഫ് കണ്‍വീനര്‍ പദവിയിലുള്ള നേതാവാണ് എംഎം ഹസന്‍.
നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മുന്നണി നേതൃത്വത്തില്‍ വരുത്തിയ മാറ്റങ്ങളുടെ യഥാര്‍ഥ ഫലം ലഭിക്കണമെങ്കില്‍ കണ്‍വീനര്‍ സ്ഥാനത്ത് ജനകീയ നേതാക്കളാരെങ്കിലും എത്തണമെന്ന വിലയിരുത്തലാണ് പൊതുവേ ഉള്ളത്.
കെ മുരളീധരന്‍, പിസി വിഷ്ണുനാഥ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നീ പേരുകളാണ് നിലവില്‍ പരിഗണനയിലുള്ളത്. അതില്‍ മുരളീധരനാണ് പ്രഥമ പരിഗണന. പ്രവര്‍ത്തകരുടെ വികാരവും മുരളീധരനൊപ്പമാണ്. മുരളീധരനെ പാര്‍ട്ടിയുടെയോ മുന്നണിയുടെയോ മുഖ്യധാരയില്‍ കൊണ്ടുവരണമെന്ന ആവശ്യം ഏതാനും വര്‍ഷങ്ങളായി ശക്തമാണ്.
ഇപ്പോള്‍ അത് സാധ്യമായേക്കും എന്ന ധാരണ ശക്തമായതിനിടെയാണ് പദവിയില്‍ കടിച്ചുതൂങ്ങാനുള്ള തന്ത്രവുമായി ഹസന്‍റെ രംഗപ്രവേശം. എന്നാല്‍ ഹസന് പാര്‍ട്ടിയിലോ മുന്നണിയിലോ പിന്‍ബലമില്ല. എ ഗ്രൂപ്പ് ഹസനുവേണ്ടി നിലകൊണ്ടാല്‍ വീണ്ടും ഗ്രൂപ്പ് ദുര്‍ബലമാകുകയാവും ഫലം. എ ഗ്രൂപ്പിലും ഹസന് എതിരാണ് കളം.
അതേസമയം സമുദായ പ്രാതിനിധ്യം കാണിച്ച് പദവിയില്‍ തുടരാനുള്ള ഹസന്‍റെ നീക്കം മുന്‍കൂട്ടി കണ്ടറിഞ്ഞാണ് പാര്‍ട്ടി വര്‍ക്കിംങ്ങ് പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് ഹൈക്കമാന്‍റ് അഡ്വ. ടി സിദ്ദിഖിനെ കൊണ്ടുവന്നത്.
ഇതോടെ ആര്യാടനും ഹസനും ശേഷം കോണ്‍ഗ്രസിന്‍റെ ന്യൂനപക്ഷ മുഖമായി സിദ്ദിഖിനെ പാര്‍ട്ടി അവരോധിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഹസനു മുമ്പില്‍ പടിയിറക്കം മാത്രമാണ് പോംവഴി എന്നാണ് സൂചന.