കോഴിക്കോട്: വടകര നേരത്തെ തന്നെ ബിജെപി ദുർബലമായ മണ്ഡലമാണെന്നും അതിനു കോൺഗ്രസിനെ പഴിച്ചിട്ടു കാര്യമില്ലെന്നും കെ മുരളീധരൻ. പരാജയഭീതിയിൽ സിപിഎം അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് മുരളീധരൻ കുറ്റപ്പെടുത്തി.
നരേന്ദ്രമോദിയുടെ പ്രഭാവത്തിൽ മത്സരിച്ച കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പോലും ബിജെപിക്ക് വടകരയിൽ ഒരു ലക്ഷം വോട്ടു തികയ്ക്കാൻ കഴിഞ്ഞിട്ടില്ല. സ്വതവേ ദുർബലമായ മണ്ഡലത്തിൽ ബിജെപി ദുർബലനായ സ്ഥാനാർഥിയെ നിർത്തുമെന്നാണ് കോടിയേരി ബാലകൃഷ്ണൻ പറയുന്നത്. അവർ ദുർബലരായതിന് കോൺഗ്രസിനെ കുറ്റം പഴയുന്നത് എന്തിനെന്ന് മുരളീധരൻ ചോദിച്ചു.
തെരഞ്ഞെടുപ്പിൽ തോൽവിയും ജയവും ഉണ്ടാവും. താൻ നിരന്തരം തോൽക്കുന്നയാൾ ആണെന്ന് കോടിയേരി പറയുന്നത്. അഞ്ചു തിരഞ്ഞെടുപ്പു തോറ്റ താൻ അഞ്ചിടത്തു ജയിച്ചിട്ടുമുണ്ട്. വട്ടിയൂർകാവിൽ സ്വന്തം സ്ഥാനാർഥി മൂന്നാം സ്ഥാനത്തു പോയതു കൊണ്ട് ആ ജയം കോടിയേരി വിട്ടുകളഞ്ഞതാവുമെന്ന് മുരളീധരൻ പരിഹസിച്ചു.
ആരെ സ്ഥാനാർഥിയാക്കിയാലും പ്രചാരണത്തിന് ഇറങ്ങുമെന്ന് താൻ പറഞ്ഞിരുന്നു. ശക്തരായവരെ തന്നെയാണ് വടകരയിലേക്ക് നിശ്ചയിച്ചിരുന്നത്. എന്നാൽ അവർ ദുർബലരാണെന്ന് പ്രചാരണമുണ്ടായി. തുടർന്ന് പ്രതിഷേധം ഉണ്ടായതോടെ തന്നോട് മത്സരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇന്ന് വൈകീട്ട് യു.ഡി.എഫ് പാർലമെന്റ് നിയോജക മണ്ഡലം കൺവെൻഷനോടെ പ്രചാരണത്ത് തുടക്കം കുറിക്കുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.