തിരുവനന്തപുരം : പതിമൂന്നാം വയസ്സിൽ പൊതുപ്രവർത്തനം തുടങ്ങിയ വ്യക്തിയാണ് തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട കെ ശ്രീകുമാർ. നിലവിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനാണ്. പാൽകുളങ്ങര എൻഎസ്എസ് സ്‌കൂളിലെ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയായി 13 ആം വയസിലാണ് ശ്രീകുമാർ പൊതുപ്രവർത്തനം ആരംഭിക്കുന്നത്.
1989ൽ കടകംപള്ളി എൽസി, പേട്ട എൽസി സെക്രട്ടറി എന്നീ നിലകളിൽ സേവനം അനുഷ്ടിച്ചു. 1995 മുതൽ 2000 വരെ പ്രസിഡന്റായി കടകംപള്ളി സർവ്വീസ് സഹകരണ ബാങ്കിൽ സേവനം അനുഷ്ടിച്ചു. 1983 ൽ കാഷ്യർ ആയി സർവീസിൽ കയറി. നീലേശ്വരത്തായിരുന്നു ആദ്യ പോസ്റ്റ്. നാല് മാസം ശേഷം പൊബ്രേഷൻ പീരീഡിൽ സമരം ചെയ്തു എന്ന പേരിൽ ആർ ബാലകൃഷ്ണപിള്ള മന്ത്രിയായിരിക്കെ പിരിച്ച് വിട്ടു.
രണ്ടര വർഷം കഴിഞ്ഞ് കോടതി ഉത്തരവിന്റ അടിസ്ഥാനത്തിൽ ശ്രീകുമാറിനെ തിരിച്ച് എടുത്തു. അടിയന്തിരാവസ്ഥ ശേഷം ഈച്ചരവാര്യർ നയിച്ച ജാഥയിൽ പങ്കെടുത്തതിന് പുത്തരി കണ്ടത്ത് പോലീസ് ലാത്തിചാർജിൽ പരുക്കേറ്റിട്ടുണ്ട്. 1983 ൽ കെഎസ്ഇബി സമരത്തിനിടെ 14 ദിവസം ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്.
കെഎസ്‌വൈഎഫ്, പേട്ട എൽസി സെക്രട്ടറി, ഡിവൈഎഫ്‌ഐ സിറ്റി കമ്മിറ്റി അംഗം, പാർട്ടി എസി സെന്റർ വഞ്ചിയൂർ, ഏഷ്യാനെറ്റ് സാറ്റ്‌കോം എംപ്ലോയിംസ് യൂണിയൻ പ്രസിഡന്റ്, ഓട്ടോ, ടാക്‌സി വഞ്ചിയൂർ എസി പ്രസിഡന്റ് ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ്, ചാക്ക വൈഎംഎ ആന്റ് സോഷ്യൽ ലൈബ്രറി ദീർഘകാലം സെക്രട്ടറി, കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷൻ സെക്രട്ടറിയായി 10 വർഷം (2005- 2015) സേവനമനുഷ്ടിച്ചു.
ആദ്യ തവണ 2015ൽ ചാക്ക വാർഡിൽ നിന്ന് കോർപ്പറേഷനിലേക്ക് മത്സരിച്ചു. 1200 വോട്ട് ഭൂരിപക്ഷത്തിൽ അന്ന് വിജയിച്ചു. ട്രിവാൻഡ്രം റബർ വർക്ക്‌സ്, ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ തൊഴിൽ സ്ഥാപനങ്ങളിലെ ട്രേഡ് യൂണിയൻ ഭാരവാഹി എന്നീ നിലകളിലും പ്രവർത്തിച്ചു.