തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ് മുല്ലപ്പെരിയാറിലെ മരംമുറി ഉത്തരവ് ഇറങ്ങിയതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മരം മുറിക്കാനുള്ള തീരുമാനം ആഭ്യന്തരവകുപ്പ് കൂടി അറിഞ്ഞതാണെന്നതിന് തെളിവുകളുണ്ട്. ഇത് ആവശ്യമുള്ളിടത്ത് സമർപ്പിക്കുമെന്നും സുധാകരന്‍ പറഞ്ഞു.
മരം മുറിക്കുന്ന ആ മേഖലയിൽ നാട്ടിലെ പല ഉദ്യോഗസ്ഥർക്കും സ്വകാര്യ ഭൂമി ഉണ്ട് എന്നത് അങ്ങാടി പാട്ടാണ്. അവർക്ക് അവരുടെ താല്പര്യം ഉണ്ടാകാം. എന്ത് പറഞ്ഞാലും ആഭ്യന്തര വകുപ്പ് അറിയാത്ത ഒരു ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ അറിഞ്ഞിട്ടുണ്ടാവില്ല. വനം വകുപ്പ് മന്ത്രി അറിയാത്ത പലതും ഇതിന് മുമ്പും ആ വകുപ്പിൽ നടക്കുന്നുണ്ട്.
മുട്ടിൽ മരം മുറി നടന്നപ്പോഴും മന്ത്രി പറഞ്ഞത് അറിഞ്ഞില്ല എന്നാണ്. ഇപ്പോഴും അത് തന്നെയാണ് പറയുന്നത്. ഒരു വകുപ്പ് മന്ത്രി അറിയാതെ ഒരു ഉത്തരവ് പുറപ്പെടുവിക്കുക എന്നത് ഒരു പരിഷ്‌കൃത സമൂഹത്തെ ഭരിക്കുന്ന സർക്കാരിന് ഗുണപരമല്ല, ഭൂഷണമല്ല, അംഗീകരിക്കാൻ സാധിക്കുന്ന നടപടിയല്ല എന്ന് സുധകരാണ് പറഞ്ഞു.
കേരളത്തിന്റെ പൊതുതാല്പര്യത്തെ ഒറ്റുകൊടുത്ത നടപടിയാണ് ഇത്. കേരളത്തിലെ ജനങ്ങളുടെ താല്പര്യം മുഖവിലക്കെടുക്കാതെ തമിഴ്നാട് സർക്കാരിന്റെ ആവശ്യത്തിന് മുമ്പിൽ വകുപ്പ് മന്ത്രി പോലും അറിയാതെ സംസ്ഥാന സർക്കാർ ഉത്തരവ് നൽകുകയായിരുന്നു. ഉത്തരവ് പിൻവലിക്കണം. അനധികൃതമായി ഈ ഉത്തരവ് വന്നതിന്റെ പിന്നാമ്പുറം അന്വേഷിക്കണം.
ആരുടെ പ്രേരണയാണ് ആരുടെ താല്പര്യമാണ് ഇതിന്റെ പിറകിൽ എന്നറിയാൻ കേരളത്തിലെ ജനങ്ങൾക്ക് അവകാശമുണ്ട്. അതിനാൽ സ്വാതന്ത്രമായൊരു ജുഡീഷ്യൽ അന്വേഷണം ഈ കാര്യത്തിൽ നടത്തണം. താൻ അറിയാതെ തന്റെ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചാൽ ആ സ്ഥാനത്ത് ഇനിയും ഇരിക്കാണോ എന്ന് എ.കെ ശശീന്ദ്രൻ തന്നെ ആലോചിക്കണം. മാനാഭിമാനമുണ്ടെങ്കിൽ മന്ത്രി രാജിവയ്ക്കണമന്നും സുധാകരൻ പറഞ്ഞു.