കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ പ്രസംഗത്തിൽ കോൺഗ്രസ് നേതാക്കൾ കെ സുധാകരനെ തള്ളിപ്പറയുമ്പോഴും സുധാകരന് പിന്തുണയുമായി സാമൂഹ്യ മാധ്യമങ്ങളിലെ കോൺഗ്രസ് അനുഭാവികൾ. സുധാകരൻ ഉന്നയിച്ച വിമർശനത്തിൻ്റെ മെറിറ്റ് ചർച്ച ചെയ്യാതെ പ്രസ്താവന വിവാദമാക്കുന്നതിലാണ് കോൺഗ്രസ് നേതാക്കൾക്കെതിരെ പ്രതിഷേധമുള്ളത്.
കണ്ണൂരിൽ സി പി എമ്മുമായി നേർക്കുനേർ നിന്നു പോരാടുന്ന സുധാകരനെ ചില കോൺഗ്രസ് നേതാക്കൾ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് മറ്റു ചില താൽപര്യങ്ങൾ ഉള്ളതിനാലാണെന്നാണ് വിമർശനം. രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര തലശേരിയിൽ എത്തിയപ്പോഴായിരുന്നു സുധാകരൻ്റെ പ്രസംഗം. എന്നാൽ 24 മണിക്കൂർ കഴിഞ്ഞ് വിവാദമാക്കാനായി ഈ പ്രസംഗം ടെക്സ്റ്റ് അടക്കം ചിലർ ചാനലുകളിൽ എത്തിക്കുകയായിരുന്നു.
സുധാകരന് ജാതിവെറി എന്ന തലക്കെട്ടിട്ട് പല ചാനലുകളും ചർച്ചകളും സംഘടിപ്പിച്ചു. ചില താക്കളാകട്ടെ സുധാകരനെ കടന്നാക്രമിക്കുകയും ചെയ്തു. സി പി എമ്മുകാരെക്കാൾ കോൺഗ്രസുകാരായിരുന്നു സുധാകരനെ ആക്രമിക്കാൻ മുൻപന്തിയിൽ നിന്നത്.
ഷാനിമോൾ ഉസ്മാനും പന്തളം സുധാകരനുമൊക്കെയാണ് ആദ്യ ഘട്ടത്തിൽ സുധാകരനെ പരസ്യമായി തള്ളിപ്പറഞ്ഞത്. ഇവർക്കെതിരെയും കടുത്ത വിമർശനമാണ് സമൂഹ മാധ്യമങ്ങളിൽ ഉയർന്നത്. കണ്ണൂരിൽ കോൺഗ്രസ് പാർട്ടി വളർന്നുവന്നതിൽ സുധാകരൻ്റെ പങ്കറിയാതെ വിമർശിക്കരുതെന്നാണ് ഭൂരിപക്ഷത്തിൻ്റെയും ആവശ്യം.
പിണറായി വിജയനെതിരെ കെ സുധാകരൻ നടത്തിയ പ്രസംഗത്തിൽ പലർക്കും തെറ്റുകൾ ചൂണ്ടിക്കാണിക്കാനുണ്ടാകുമെങ്കിലും അതു മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രിയം ഇവിടെ ചർച്ചയാവാത്തതിൽ കടുത്ത എതിർപ്പിലാണ് സുധാകരൻ്റെ അണികൾ. തൊഴിലാളിവർഗ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച് അധികാര കസേരയിൽ എത്തിയപ്പോഴേക്കും മുതലാളിവർഗ മനോഭാവമുള്ളൊരു നേതാവായി വിജയൻ മാറി എന്ന രാഷ്ട്രിയ പ്രസ്താവനയാണ് യഥാർത്ഥത്തിൽ സുധാകരൻ നടത്തിയത്.
സുധാകരനൊപ്പം നിൽക്കാൻ നേതാക്കൾ അധികം കാണില്ലെങ്കിലും അദ്ദേഹത്തിനൊപ്പമുള്ള കോൺഗ്രസ് പ്രവർത്തകരുടെ എണ്ണം കൂടുകയാണ്. കാരണം അവർ കാത്തിരിക്കുന്നത് നട്ടെല്ലുള്ള ഒരു നേതാവിനെയാണ്.
കേരളത്തിൽ പിണറായി വിജയൻ സർക്കാരിനെതിരെ ഇപ്പോൾ നടത്തേണ്ടത് യാത്രയും ഉപ്പുകുറുക്കൽ സമരവുമല്ലെന്ന് നേതാക്കൾക്ക് ബോധ്യമല്ലെങ്കിലും പ്രവർത്തകർക്ക് അതറിയാം. അതുകൊണ്ടാണവർ സുധാകരന് കയ്യടിക്കുന്നത്. ഷാനിമോൾ ഉസ്മാനും പന്തളം സുധാകരനുമെല്ലാം റിവേഴ്‌സ് ക്വാറന്റീനിൽ പോകേണ്ടിവരും എന്നതുറപ്പാണ്.