തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷനായി താൻ ചുമതലയേൽക്കുമ്പോൾ കോൺഗ്രസിൽ മാറ്റമുണ്ടാകും എന്ന് സി.പി.എമ്മിന് അറിയാമെന്നും ആ മാറ്റത്തെ സി.പി.എം ഭയക്കുന്നുണ്ടെന്നും കെ.സുധാകരൻ.
അതുകൊണ്ടാണ് തന്നെ ബിജെപി അനുകൂലിയാക്കാൻ ശ്രമിക്കുന്നതെന്ന് സുധാകരൻ പറഞ്ഞു. ന്യൂനപക്ഷത്ത് നിന്നും തന്നെ ഒറ്റപ്പെടുത്താൻ നടത്തുന്ന ശ്രമമാണ് സി.പി.എമ്മിന്റേത്. രാജ്യത്ത് കോൺഗ്രസ്സിൻറെ നമ്പർ വൺ ശത്രു ബിജെപിയാണെന്നും വർഗീയ ഫാസിസ്റ്റുകളാണ് കോൺഗ്രസിന്റെ എതിരാളികൾ എന്നും അവരെ നിഷ്ക്രിയരാക്കുക എന്നതാണ് ലക്ഷ്യം എന്നുമാണ് താൻ പറഞ്ഞതെന്നും സുധാകരൻ വ്യക്തമാക്കി.
മറ്റു സംസ്ഥാനങ്ങളിൽ ഉയർന്നു വന്നത് പോലെ കേരളത്തിൽ ബി.ജെ.പിക്ക് ഉയർന്നു വരാൻ സാധിക്കില്ല. കേരളത്തിൽ ബിജെപി അശക്തരാണ്. അതുകൊണ്ട് തന്നെ സിപിഎമ്മാണ് പ്രധാന എതിരാളി.ഫാസ്‌സിസം കൊണ്ട് ജനാധിപത്യത്തെ തകർക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെയാണ് കേരളത്തിൽ കോൺഗ്രസ്.
കമ്മ്യൂണിസത്തിന്റെ പേരിൽ ക്യാപിറ്റലിസം പ്രാവർത്തികമാക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ സർക്കാരിനെതിരെയാണ് കോൺഗ്രസ് എന്നും സുധാകരൻ വിശദീകരിച്ചു.
കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന് പറയാൻ സി.പി.എമ്മിന് അവകാശമുണ്ടോ എന്നും സുധാകരൻ ചോദിച്ചു. മുൻ പ്രതിപക്ഷ നേതാവ് പുറത്തുകൊണ്ടുവന്ന അഴിമതി ആരോപണങ്ങളെ തുടർന്ന് സർക്കാർ പിന്നോട്ട് പോയില്ലായിരുന്നെങ്കിൽ കേരളത്തിന്റെ സ്ഥിതി എന്താകുമായിരുന്നു എന്നും സുധാകരൻ ചോദിച്ചു.