തിരുവനന്തപുരം: ലോക്സഭ എം.പി എൻ.കെ പ്രേമചന്ദ്രനെ പരനാറിയെന്നും താമരശ്ശേരി ബിഷപ്പിനെ നികൃഷ്ടജീവിയെന്നും വിളിച്ച പിണറായി വിജയൻ ബഹുമാനം അർഹിക്കുന്നില്ലെന്ന് കെ.സുധാകരൻ. പിണറായി കോൺഗ്രസ് നേതാക്കളെ അധിക്ഷേപിച്ചിട്ടുണ്ട്. അത് തിരുത്താൻ അദ്ദേഹം തയാറാവുമോയെന്നും കെ.സുധാകരൻ ചോദിച്ചു.
മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ചിട്ടില്ല. വിവാദപരാമർശത്തിൽ അനാവശ്യ ഇടപെടലാണ് ഷാനിമോൾ ഉസ്മാൻ നടത്തിയത്. ഷാനിമോൾ ഉസ്മാന്റെ ക്ഷമാപണം അംഗീകരിക്കുന്നു. തന്നെ വിമർശിച്ച നേതാക്കളുടെ തിരുത്തിൽ സംതൃപ്തിയുണ്ടെന്നും സുധാകരൻ പറഞ്ഞു.
ഗൗരിയമ്മയെയും മുല്ലപ്പള്ളിയെയും എം.എ.കുട്ടപ്പനെയും അപമാനിച്ചവരാണ് സിപിഎമ്മുകാര്. പരനാറിയെന്നും നികൃഷ്ടജീവിയെന്നും വിളിച്ച പിണറായി ബഹുമാനം അര്‍ഹിക്കുന്നില്ല. സ്വാതന്ത്ര്യ സമരസേനാനിയായ മുല്ലപ്പള്ളിയുടെ പിതാവിനെ ‘അട്ടംപരത്തി’യെന്ന് അധിക്ഷേപിച്ചു. സ്വാതന്ത്ര്യസമരകാലത്ത് പിണറായിയുടെ അച്ഛന്‍ ‘തേരാപാരാ’ നടക്കുകയായിരുന്നെന്നും സുധാകരൻ പറഞ്ഞു.
”ഞാനെവിടെയാണ് ജാതി പറഞ്ഞത്. എ കെ ബാലനുമൊക്കെ ഇപ്പോ രംഗത്തിറങ്ങിയിട്ടുണ്ട്. എത്ര ദിവസം കഴിഞ്ഞാണെന്ന് ഓർമ്മ വേണം നിങ്ങൾക്ക്. ചൊവ്വാഴ്ച ചാനലിൽ വന്ന എന്റെ പ്രസംഗത്തിന് സിപിഎമ്മുകാർ പ്രതികരിക്കുന്നത് വ്യാഴാഴ്ചയാണ്. ഈ രണ്ടു ദിവസം അവർ ഉറങ്ങിയോ.
രണ്ട് ദിവസം കഴിഞ്ഞ് അവർക്ക് ബോധോദയം ഉണ്ടായത് എന്തിന്റെ അടിസ്ഥാനത്തിലാണ്. അത് കോൺഗ്രസിന്റെ ഭാഗത്തുനിന്ന് ഷാനിമോൾ ഉസ്മാന്റെ പ്രതികരണമാണ്. ഷാനിമോൾ ഉസ്മാൻ യാതൊരു ആവശ്യവുമില്ലാത്ത ഒരു കാര്യത്തിൽ ഇടപെട്ടു.
എന്തായാലും അവരത് തെറ്റ് മനസ്സിലാക്കി തിരുത്തി. ഞാനത് ആദരവോടെ സ്വീകരിക്കുന്നു. പ്രതിപക്ഷനേതാവ് പറഞ്ഞതും തിരുത്തി. പാർട്ടിയ്ക്കകത്ത് അക്കാര്യത്തിൽ ഞാൻ സംതൃപ്തനാണ്. .” സുധാകരൻ പറഞ്ഞു.