Advertisment

പാലാ ബിഷപ്പിനെ ആക്രമിക്കാൻ അനുവദിക്കില്ല; കൈസ്തവ സഭകളുടെ ആശങ്ക സമൂഹം ചർച്ച ചെയ്യണമെന്ന് കെ. സുരേന്ദ്രന്‍

New Update

publive-image

Advertisment

കോട്ടയം: ക്രൈസ്തവ സമൂഹത്തിന്റെ ഗുരുതരമായ ആശങ്കകൾ ചർച്ച ചെയ്യാതെ അതുന്നയിച്ച പാലാ ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് നോക്കിനിൽക്കാനാകില്ലന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ബിഷപ്പ് പറഞ്ഞത് സമൂഹം ചർച്ച ചെയ്യുകയാണ് വേണ്ടത്. ഭിന്നത സൃഷ്ടിക്കാൻ ശ്രമിക്കുന്നത് ബിഷപ്പിനെതിരെ രംഗത്തു വന്നവരാണെന്നും സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഭീകരസംഘടനകൾക്ക് മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുണ്ട്. ആഗോള തലത്തിൽ തന്നെ അവർ പണം കണ്ടെത്തുന്നത് മയക്കുമരുന്ന് വ്യാപാരത്തിലൂടെയാണ്. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. കഴിഞ്ഞ വർഷം മാത്രം 3000 കോടിയുടെ ഹെറോയിനാണ് കേരളത്തിൽ പിടിച്ചത്. ഇന്ത്യയിലേക്ക് വന്ന മയക്കുമരുന്നിന്റെ 75 ശതമാനവും കേരളത്തിലാണ്. പിടിച്ചെടുക്കുന്നതിന്റെ എത്രയോ ഇരട്ടിയാണ് വിപണനം ചെയ്യപ്പെടുന്നത്.

ഭീകരവാദം ഓരോ വീടിന്റെയും വാതിലുകളിൽ മുട്ടിനിൽക്കുന്ന സമയമാണിത്. വളരെ വേഗത്തിൽ അതെല്ലാവരെയും ബാധിക്കും. ഏതു മതത്തിൽ പെട്ടവർക്കും അത് ദുരതമാണ് നൽകുക. ഈ സാഹചര്യം മനസിലാക്കി വേണം ബിഷപ്പിന്റെ അഭിപ്രായം മുൻ വിധികളില്ലാതെ ചർച്ച ചെയ്യേണ്ടതും നടപടി സ്വീകരിക്കേണ്ടതുമെന്ന് സുരേന്ദ്രൻ പറഞ്ഞു.

മുസ്ലീം സമൂഹത്തിലെ ഉൽപ്പതുഷ്ണുക്കളായ പണ്ഡിതർ ഇക്കാര്യങ്ങൾ മനസിലാക്കി ബിഷപ്പിനെ പിന്തുണയ്ക്കുകയും തുറന്ന ചർച്ചയ്ക്ക് നേതൃത്വം നൽകുകയും വേണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു. തീവ്രവാദികളെ തിരുത്താൻ അവർ രംഗത്തു വരണം.

ക്രൈസ്തവ സമൂഹത്തിന്റെ ആശങ്ക ബിഷപ്പ് പങ്കുവച്ചത് മുന്നിൽ ഭീതിദമായ നിരവധി കാര്യങ്ങൾ ഉള്ളതിനാലാണ്. ജോസഫ് മാഷിന്റെ കൈ വെട്ടിയ സംഭവം നമുക്കറിയാം. എന്തിനു വേണ്ടിയാണത് ചെയ്തത്. ഭീകരവാദം എത്രത്തോളം വേരുപടർത്തിയിരിക്കുന്നു എന്ന് വ്യക്തമാണ്. എന്നാൽ ഇനി അത്തരം കാര്യങ്ങൾ അവർത്തിക്കാൻ അനുവദിക്കില്ല. ഈരാറ്റുപേട്ടയിലെ ഗുണ്ടാ സംഘങ്ങൾക്ക് പാല ബിഷപ്പിനെ ആക്രമിക്കാൻ അനുവദിക്കില്ല. അക്കാലം കഴിഞ്ഞതായി സുരേന്ദ്രൻ പറഞ്ഞു.

ഈരാറ്റുപേട്ടക്കാർ വന്ന് പാലായിൽ വെല്ലുവിളി പ്രകടനം നടത്തി. അതു നൽകുന്ന സന്ദേശം വ്യക്തമാണ്. തീവ്രവാദികൾക്ക് അഴിഞ്ഞാട്ടം നടത്താൻ അനുവാദം നൽകിയാൽ വലിയ വില നൽകേണ്ടി വരും.ബിഷപ്പിനെ അനുകൂലിക്കുന്നവരെയും തീവ്രവാദികൾക്കെതിരെ സംസാരിക്കുന്നവരെയും സംഖി എന്ന് പറയുകയാണ്. സംഖിയെന്ന് വിളിച്ചാൽ പിന്നെ ആരും ഒന്നും പേടിച്ച് മിണ്ടില്ലന്നാണ് വിചാരം. അക്കാലവും കടന്നുപോയി.

ചിലരെയൊക്കെ ഭയന്നും മറ്റുചില ലക്ഷ്യത്തോടെയുമാണ് പിണറായി വിജയനും വി.ഡി.സതീശനുമെല്ലാം ബിഷപ്പിനെതിരെ രംഗത്തു വന്നത്. അവർ ചർച്ചയ്ക്ക് അവസരമൊരുക്കുകയും അന്വേഷണം നടത്തുകയുമാണ് വേണ്ടത്.

ലൗജിഹാദും നാർക്കോട്ടിക് ജിഹാദും ഒന്നുമില്ലന്ന് പറയുന്നവർ കേരളത്തിൽ നിന്ന് ഐ എസിലേക്ക് പോയവരെ കുറിച്ച് സംസാരിക്കുന്നില്ല. പ്രണയിച്ച പെൺകുട്ടികളെ സിറിയയിലേക്ക് നാടുകടത്തുന്നത് എന്തിനാണ്. പ്രണയം നടിച്ച് പെൺകുട്ടികളെ മതംമാറ്റി ഭീകരസംഘത്തിലെത്തിക്കുന്ന നിരവധി സംഭവങ്ങൾ കേരളത്തിൽ ഉണ്ടാകുമ്പോഴും ലൗ ജിഹാദ് ഇല്ലന്ന് വാദിക്കുന്ന വർ ഭീകരതയെ പിന്തുണയ്ക്കുകയാണ്.

നിരവധി ക്രിസ്ത്യൻ കുടുംബങ്ങളിലെ പെൺകുട്ടികളെയാണ് ഇത്തരത്തിൽ നഷ്ടപ്പെട്ടത്. ലോകമെങ്ങും ഇസ്ലാമികവത്കരണം നടത്താൻ ലക്ഷ്യമിട്ടിറങ്ങിയവർ മതംമാറ്റിയും ജനസംഖ്യ വർധിപ്പിച്ചും അതിലേക്ക് എത്താൻ പരിശ്രമിക്കുന്നു. ജനസംഖ്യാ വർധനവിന്റെ കണക്ക് പരിശോധിച്ചാൽ തന്നെ അത് വ്യക്തമാകും. പാലാ ബിഷപ് ഉന്നയിച്ച വിഷയത്തിനാണ് പ്രാധാന്യം. ആരു പറഞ്ഞു എന്നതിനല്ല. വിഷയം പൊതു സമൂഹം ചർച്ച ചെയ്യുകയാണ് വേണ്ടത്. സുരേന്ദ്രൻ വ്യക്തമാക്കി.

k surendran
Advertisment