തിരുവനന്തപുരം: കെ-റെയിൽ വിരുദ്ധ സമരത്തിന് ബിജെപി പൂർണ പിന്തുണ നൽകുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സാധാരണക്കാരന്റെ പ്രശ്നങ്ങൾ എല്ലാം അവഗണിക്കുന്ന സർക്കാർ കെ-റെയിൽ വിഷയത്തിൽ വേഗത്തിൽ ഇടപെടുന്നത് എന്താണെന്ന് എല്ലാവർക്കും അറിയാം. ജനതാത്പര്യമല്ല മറിച്ച് വ്യക്തമായ അഴിമതിയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് എല്ലാവർക്കും അറിയാമെന്നും സംസ്ഥാന നേതൃയോഗത്തിൽ അദ്ധ്യക്ഷത വഹിക്കവെ അദ്ദേഹം പറഞ്ഞു.
പതിനായിരക്കണക്കിന് കോടി രൂപയുടെ അഴിമതി ലക്ഷ്യം വെച്ചാണ് സർക്കാർ കെ-റെയിലിനെ പിന്തുണയ്ക്കുന്നത്. കെ-റെയിൽ- സിൽവർലൈൻ പദ്ധതിയിൽ നിന്നും സർക്കാർ പിൻമാറണം. കേരളത്തിൽ പ്രായോഗികമല്ലാത്ത നമുക്ക് അനുയോജ്യമല്ലാത്ത പദ്ധതിയാണ് കെ-റെയിൽ. ഏത് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കാൻ സർക്കാർ ശ്രമിക്കുന്നത്? ഏത് വിദഗ്ധ ഏജൻസിയുടെ ഉപദേശമാണ് സർക്കാർ സ്വീകരിച്ചത്? ശമ്പളം കൊടുക്കാനും പെൻഷൻ കൊടുക്കാനും വായ്പ്പ എടുക്കുന്ന സർക്കാരാണോ 1,30,000 കോടി രൂപ വിദേശത്ത് നിന്നും കടം വാങ്ങുന്നത്? ഇന്ത്യാ രാജ്യത്തെ ഈട് വെച്ച കടം എടുക്കാൻ പിണറായി സർക്കാരിനെ ബിജെപി അനുവദിക്കില്ല. സംസ്ഥാനത്ത് മാറി മാറി വരുന്ന സർക്കാരുകൾ പ്രകൃതിയെ ചൂഷണം ചെയ്യുകയാണെന്നും ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണെമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.