തിരുവനന്തപുരം; സ്വർണകടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ നടത്തിയ പ്രതിഷേധത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു.സമരം നടത്തുന്നതിനൊന്നും ആരും എതിരല്ല. പക്ഷെ, അത് നാടിന്‍റെയും സമൂഹത്തിന്‍റെയും നിലനില്‍പ്പുതന്നെ അപകടപ്പെടുത്തിക്കൊണ്ടാകരുത്. നേതാക്കള്‍ക്ക് ചിന്തിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അണികള്‍ എങ്കിലും അതിനു തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.
സുരേന്ദ്രന്റെ പ്രതികരണം ഇങ്ങനെ-
കൊറോണക്കാലത്ത് സാമൂഹ്യ അകലം പാലിക്കാതെ സമരം നടത്തരുതെന്ന സി. പി. എം ഉപദേശം നല്ലതുതന്നെ. യുവജനസംഘടനകൾ ഗത്യന്തരമില്ലാതെ സമരത്തിനിറങ്ങിയതാണ്. എന്നാൽ ടി. പി. ചന്ദ്രശേഖരൻ കൊലക്കേസ്സിലെ പ്രതി കുഞ്ഞനന്തന്റെ ശവസംസ്കാര ചടങ്ങിൽ ഇതു പാലിക്കപ്പെടാതെ പോയതെന്തുകൊണ്ട്?
മുഖ്യമന്ത്രിയുടെ മകളുടെ വിവാഹസൽക്കാരത്തിൽ മുഖ്യമന്ത്രിയടക്കം ഈ പ്രോട്ടോക്കോൾ പാലിച്ചില്ലെന്ന് ചിത്രങ്ങളിൽ നിന്ന് വ്യക്തം. കടകമ്പള്ളി സുരേന്ദ്രനടക്കം നിരവധി മന്ത്രിമാർ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് പരിപാടികളിൽ പങ്കെടുത്തപ്പോൾ എന്തേ ഈ ആശങ്ക ആരും പ്രകടിപ്പിച്ചില്ല?
മുഖ്യമന്ത്രിയുടെ ഓഫീസിനു നേരെ ഉയർന്നുവന്ന ഗുരുതരവും വസ്തുതാപരവുമായ ആരോപണങ്ങളിൽ ഒരന്വേഷണവും നടത്തില്ലെന്ന ധിക്കാരത്തോട് പിന്നെ എങ്ങനെ സമരസപ്പെടണമെന്നാണ് സഖാക്കൾ പറയുന്നത്? മാസ്ക് കോവിഡിനെ പ്രതിരോധിക്കാനാണ്. അല്ലാതെ സർക്കാരിനെ പ്രതിരോധിക്കാനല്ലെന്ന് പിണറായി മനസ്സിലാക്കണം.