കാസർകോട്: മഞ്ചേശ്വരത്ത് സിപിഎമ്മിനോട് പരസ്യമായി വോട്ട് യാചിച്ച കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനോട് കൃപേഷിന്‍റേയും ശരത് ലാലിന്റേയും ആത്മാവ് പൊറുക്കില്ലന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.
രക്തസാക്ഷികളുടെ കുടുംബത്തോട് മുല്ലപ്പള്ളി അനീതി കാട്ടിയിരിക്കുകയാണെന്നും നാണംകെട്ട യാചനയാണ് മുല്ലപ്പള്ളി നടത്തിയിരിക്കുന്നതെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയ ഗതികേടാണ് ഇത് കാണിക്കുന്നതെന്നും സുരേന്ദ്രന്‍ തുറന്നടിച്ചു. ആശയ പാപ്പരത്തമാണ് കോണ്‍ഗ്രസ്സിനെന്നും എന്‍ഡിഎ മുന്നേറ്റമുണ്ടാക്കുമെന്ന തിരിച്ചറിവാണ് മുല്ലപ്പള്ളി പരസ്യമായി വോട്ട് യാചിക്കാന്‍ കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മഞ്ചേശ്വരത്തിന് പുറമേ നേമത്തും കഴക്കൂട്ടത്തും യുഡിഎഫും സിപിഎമ്മും ഒത്തുചേരുകയാണ്. തലശ്ശേരിയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് മനസ്സാക്ഷി വോട്ട് ചെയ്യാമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
ബിജെപിയെ തോല്‍പ്പിക്കാന്‍ എല്‍ഡിഎഫുമായി നീക്കു പോക്കുകള്‍ക്ക് തയ്യാറാണെന്നാണ് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം നിലപാടെടുത്തത്. ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് നീക്കുപോക്കിന് തയ്യാറാണ്. ഐസ് ഡി പി ഐ പോലെയുള്ള സംഘടനകളുമായാണ് സിപിഎം മഞ്ചേശ്വരത്ത് ധാരണ ഉണ്ടാക്കിയിരിക്കുന്നത്. മഞ്ചേശ്വരത്ത് ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണ്. എന്നാണ് മുല്ലപ്പള്ളിയുടെ പ്രസ്താവന.
എന്നാല്‍ ഈ നിലപാട് ഉമ്മന്‍ ചാണ്ടി തള്ളുകയാണ്. മഞ്ചേശ്വരത്ത് തനിയെ ജയിക്കാന്‍ യുഡിഎഫിനാകുമെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ ആത്മവിശ്വാസം. യുഡിഎഫ് ഇത് കഴിഞ്ഞ തവണയും തെളിയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി അദ്ധ്യക്ഷന്‍ സുരേന്ദ്രന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായും എകെഎം അഷ്‌റഫ് - യുഡിഎഫിനു വേണ്ടിയും വി വി രമേഷ് എല്‍ഡിഎഫിനു വേണ്ടിയും ഇവിടെ ത്സരിക്കുന്നു. ഇടക്കാല തെരഞ്ഞെടുപ്പില്‍ വിജയിച്ച കമറുദ്ദീന്റെ ജയില്‍വാസവും ആരോപണങ്ങളും യുഡിഎഫിനെ ബാധിച്ചിട്ടുണ്ടോ എന്നറിയാന്‍ ഫലപ്രഖ്യാപനം വരെ കാത്തിരിക്കേണ്ടിവരും.