തിരുവനന്തപുരം: ന്യൂനപക്ഷ കോർപ്പറേഷൻ ജനറൽ മാനേജർ യോഗ്യതയിൽ മാറ്റം വരുത്തി നിയമനം നൽകിയത് മുഖ്യമന്ത്രിയുടെ അറിവോടെയായായതിനാൽ മന്ത്രി കെ ടി ജലീലിനോടൊപ്പം മുഖ്യമന്ത്രിയും രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ.
ബന്ധുനിയമനത്തിൽ ജലീൽ കുറ്റക്കാരനാണെന്നും അദ്ദേഹത്തെ പദവിയിൽ നിന്നു നീക്കം ചെയ്യണമെന്നും കഴിഞ്ഞ ദിവസം ലോകായുക്ത വിധിച്ചത് യോഗ്യതയിൽ മാറ്റം വരുത്തിയത് കൊണ്ടാണ്. മുഖ്യമന്ത്രിക്കും ജലീലിനും ഈ കാര്യത്തിൽ തുല്യ പങ്കാണുള്ളതെന്നും സുരേന്ദ്രൻ പറഞ്ഞു. സത്യപ്രതിജ്ഞാ ലംഘനമാണ് ഇരുവരും നടത്തിയത്. വിധിയെ തള്ളിക്കളയുകയും മന്ത്രി ജലീലിനെ സംരക്ഷിക്കുകയും ചെയ്യുന്ന സിപിഎം നേതൃത്വത്തിനും ഇതിൽ പങ്കുണ്ട്.
ജലീൽ മുഖേനയാണ് മുഖ്യമന്ത്രി എല്ലാ ഇടപാടുകളും നടത്തുന്നത്. വിദേശ കോൺസുലേറ്റുമായി വഴിവിട്ട ബന്ധം, മാർക്ക് ദാനം, മലയാളം സർവ്വകലാശാല ഭൂമി വിവാദം തുടങ്ങിയ നിരവധി വിവാദങ്ങൾ ഉണ്ടായിട്ടും ജലീലിനെ മുഖ്യമന്ത്രി സംരക്ഷിച്ചത് ഇതൊക്കെ കൊണ്ടാണെന്നും സുരേന്ദ്രൻ പറഞ്ഞു.
സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടേയും മതമൗലിക ശക്തികളിലേക്കുള്ള പാലമാണ് കെ ടി ജലീൽ. രാജ്യത്തെ ഭരണഘടനയോടും ജനാധിപത്യത്തിനോടും ജലീലിന് പുച്ഛമാണ്. എന്തുകൊണ്ടാണ് ഇ പി ജയരാജനും ശശീന്ദ്രനും തോമസ് ചാണ്ടിക്കും കിട്ടാത്ത പരിഗണന ജലീലിന് കിട്ടുന്നതെന്ന് സിപിഎം അനുഭാവികൾ ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.