ബംഗളുരു: സംസ്ഥാനത്ത് "കാല’ പ്രദർശിപ്പിക്കാൻ സൗകര്യമൊരുക്കണമെന്ന് കർണാടക ഹൈക്കോടതി. ചിത്രം പ്രദർശിപ്പിക്കാൻ മതിയായ സുരക്ഷ ഒരുക്കണമെന്ന് ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചു. നടൻ രജനീകാന്ത് നൽകിയ ഹർജിയിലാണ് ഉത്തരവ്.
സഞ്ജയ് ലീല ബെൻസാലി ചിത്രം പത്മാവതിനു നാലു സംസ്ഥാനങ്ങൾ ഏർപ്പെടുത്തിയ വിലക്ക് നീക്കിയ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റീസ് ജി. നരേന്ദറിന്റെ ഉത്തരവ്. കോടതി ഉത്തരവ് നടപ്പാക്കുമെന്ന് കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി പറഞ്ഞു.
കാവേരി നദീജല തർക്കത്തിൽ രജനീകാന്ത് നടത്തിയ പരാമർശങ്ങളെ തുടർന്നാണ് കാല സിനിമയ്ക്കെതിരേ പ്രതിഷേധമുയർന്നത്. ചിത്രം വ്യാഴാഴ്ച റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, കർണാടകയിൽ ഫിലിം ചേംബർ ഓഫ് കൊമേഴ്സ് (കഐഫ്സിസി) ചിത്രം റിലീസ് ചെയ്യില്ലെന്ന നിലപാടിലാണ്. കർണാട കയിൽ ഏതു സർക്കാർ അധികാരത്തിൽ എത്തിയാലും തമിഴ്നാടിന് കാവേരി നദീജലം വിട്ടുനൽകണമെന്നായിരുന്നു, കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ രജനീകാന്ത് ആവശ്യപ്പെട്ടത്.