New Update
തിരുവനന്തപുരം: ശബരിമലയിൽ ദർശനത്തിനെത്തിയ സ്ത്രീകളെ തടഞ്ഞത് പ്രാകൃത നടപടിയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഗുണ്ടായിസമാണ് ശബരിമലയിൽ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അക്രമികളുടെ പേകൂത്തുകൾക്ക് പൊലീസ് നിന്ന് കൊടുത്തട്ടില്ലെന്നും, പൊലീസ് സംയമനം പാലിക്കുകയായിരുന്നെന്നും ദേവസ്വം മന്ത്രി പ്രതികരിച്ചു.
ശബരിമലയിൽ നിരവധി സ്ത്രീകൾ പ്രവേശിച്ച് കഴിഞ്ഞിട്ടുണ്ടെന്നും കടകംപള്ളി സുരേന്ദ്രൻ. ഏത് പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവധിക്കണമെന്ന നിലപാടെടുത്ത ബിജെപിയും നരേന്ദ്ര മോദിയും ഇപ്പോൾ നിലപാട് മാറ്റിയാത് വോട്ട് മാത്രം ലക്ഷ്യംവെച്ചാണെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
അതേസമയം ശബരിമലയിൽ ദർശനം നടത്താൻ എത്തിയ രണ്ട് യുവതികളെ പൊലീസ് തിരിച്ചയച്ചു. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പൊലീസ് നടപടി. മൂന്നരമണിക്കൂർ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് ഇവരെ മാറ്റാൻ പൊലീസ് തീരുമാനമെടുത്തത്.
ഇന്ന് പുലർച്ചെയാണ് ശബരിമല ദർശനത്തിനായി നവോദ്ധാന കേരളം ശബരിമലയിലേക്ക് എന്ന സംഘടനയുടെ ഒമ്പത് അംഗ സംഘം പമ്പയിൽ എത്തിയത്. എന്നാലിവരെ പ്രതിഷേധക്കാർ നീലിമലയിൽ തടഞ്ഞു. കണ്ണൂർ സ്വദേശിനി രേഷ്മ നിശാന്ത് ഷനില സജീഷ് എന്നിവരാണ് ദർശനം നടത്താൻ എത്തിയ സംഘത്തിലെ യുവതികൾ.