തിരുവനന്തപുരം ∙ ഒരു സിനിമയ്ക്കു മൂന്നും നാലും കോടികള്‍ വാങ്ങുന്ന മലയാളത്തിലെ മഹാനടന്മാര് പ്രഭാസിനെ മാതൃകയാക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തെലുങ്ക് നടന്‍ പ്രഭാസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്‍കിയതു മലയാളത്തിലെ മഹാനടന്‍മാര്‍ മാതൃകയാക്കണമെന്നാണ് മന്ത്രിയുടെ നിലപാട്. ഒരു സിനിമയ്ക്കു മാത്രം മൂന്നും നാലും കോടി വാങ്ങുന്നവര്‍ നമ്മുടെ നാട്ടിലുമുണ്ടെന്ന് കടകംപള്ളി പറഞ്ഞു.
പ്രളയബാധിതരുടെ പുനരധിവാസത്തിനായി സഹകരണവകുപ്പ് ആവിഷ്കരിച്ച ‘കെയര്‍ കേരള’ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ തിരുവനന്തപുരത്തായിരുന്നു മന്ത്രിയുടെ പ്രതികരണം. പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. 1500 വീടുകള്‍ നിര്‍മിച്ചുനല്‍കാനായി 75 കോടി രൂപ സംഘങ്ങളില്‍ നിന്ന് സമാഹരിക്കാനാണ് സഹകരണവകുപ്പ് തീരുമാനം.
താരസംഘടനയായ അമ്മ ആദ്യം പത്ത് ലക്ഷം രൂപയാണ് സംഭാവന നല്‍കിയത്. അതിനിടെ തമിഴ് താരങ്ങള്‍ ഓരോരുത്തര്‍ 25 ലക്ഷം വീതം നല്‍കിയതോടെ അമ്മ പ്രതിനിധികള്‍ എത്തി അമ്പത് ലക്ഷം തികച്ച് മുഖ്യമന്ത്രിയെ ഏല്‍പ്പിക്കുകയായിരുന്നു. 25 ലക്ഷത്തിനുമേല്‍ നല്‍കിയ മലയാള താരങ്ങളും ഇല്ലായിരുന്നു. സണ്ണി ലിയോണ്‍ വരെ കോടികള്‍ നല്‍കിയപ്പോള്‍ വളര്‍ത്തി വലുതാക്കിയവര്‍ ദുരിതത്തില്‍ മുങ്ങിയപ്പോള്‍ തിരിഞ്ഞു നോക്കാതിരുന്ന താരങ്ങളോടുള്ള പ്രതിക്ഷേധമാണ് മന്ത്രി വ്യക്തമാക്കിയത്.
അതേസമയം, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഭാര്യമാർ പ്രളയബാധിതരെ സഹായിക്കാനായി ഒരുമാസത്തെ പെന്‍ഷന്‍തുക നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ ജി.സുധാകരന്‍, എ.കെ.ബാലന്‍, കടകംപള്ളി സുരേന്ദ്രന്‍, കെ.രാജു, സി.രവീന്ദ്രനാഥ്, എ.കെ.ശശീന്ദ്രന്‍ എന്നിവരുടെ ഭാര്യമാരാണു ദുരിതാശ്വാസ നിധിയിലേക്ക് പെന്‍ഷന്‍തുക നല്‍കിയത്. തടവുകാര്‍ സ്വരൂപിച്ച 15 ലക്ഷം രൂപ ജയില്‍ ഡിജിപി ആർ.ശ്രീലേഖ മുഖ്യമന്ത്രിക്കു കൈമാറി.