കുവൈറ്റ് : കുവൈറ്റിലെ സന്നദ്ധസംഘടനകളില്‍ ചാര്‍ട്ടേഡ് ഫ്‌ളൈറ്റിനു വേണ്ടി രജിസ്റ്റര്‍ ചെയ്തവരെ തട്ടിപ്പ് സംഘങ്ങള്‍ ബന്ധപ്പെടുന്നതായി പരാതി. കുവൈറ്റിലെ ഇടതു സാംസ്‌ക്കാരിക സംഘടനയായ കലയില്‍ രജിസ്റ്റര്‍ ചെയ്തവരെയാണ് തട്ടിപ്പ് സംഘം വിളിച്ചത്.
വ്യാജന്മാര്‍ ടിക്കറ്റ് ഫെയര്‍ അഡ്വാന്‍സായി ആവശ്യപ്പെട്ടു കൊണ്ട് ഫോണ്‍ ചെയ്തതായി കലാഭാരവാഹികള്‍ അറിയിച്ചു. ഇത്തരം വ്യാജന്മാരുടെ ചതിയിൽ വീഴരുതെന്നും കലയില്‍ രജിസ്റ്റര്‍ ചെയ്തവരെ ഭാരവാഹികള്‍ നേരിട്ട് ബന്ധപ്പെടുമെന്നും കല കുവൈറ്റ് അറിയിച്ചു.
കലയില്‍ രജിസ്റ്റര്‍ ചെയ്തവരെ ബന്ധപ്പെടുന്നതിന് ഇതു വരെ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും, കല കുവൈറ്റിന്റെ പേരിൽ ചിലയാളുകൾ ബന്ധപ്പെടുന്നതായി പരാതി ലഭിച്ചതായും കല കുവൈറ്റ് ഭാരവാഹികൾ അറിയിച്ചു.
ടിക്കറ്റിനായ് തുക ഓൺലൈനായ് ആവശ്യപ്പെട്ടുകൊണ്ടാണ് ചിലരെ വ്യാജന്മാര്‍ ബന്ധപ്പെട്ടത്. ഇതുമായ് കലയ്ക്ക് യാതൊരു ബന്ധമില്ലെന്നും, ഇതിൽ വഞ്ചിതരാകരുതെന്നും കല കുവൈറ്റ് മുന്നറിയിപ്പ് നൽകി .
അതെ സമയം സന്നദ്ധ സംഘടനകൾ വഴി നൽകിയ ഡാറ്റ എങ്ങിനെ ചോർന്നു എന്ന ആശയകുഴപ്പത്തിലാണ് അപേക്ഷകർ . പാസ്പോർട്ട് , താമസ രേഖകൾ അടക്കമുള്ള ഡാറ്റകൾ ചോരാതെ നമ്പരുകൾ തട്ടിപ്പ് കാർക്ക് എങ്ങിനെ എത്തി എന്ന ചോദ്യം ബാക്കിയാവുകയാണ്