നാടൻ പാട്ടും നാട്ടുതമാശകളുമായി മലയാളികളുടെ മനസിൽ കയറിക്കൂടിയ കലാഭവൻ മണി ഈ കലാലോകത്തോട് യാത്ര പറഞ്ഞിട്ട് നാലു വർഷങ്ങളാകുന്നു. അദ്ദേഹത്തിന്റെ വേർപാടിന്റെ നാലാം വാർഷികത്തിൽ സഹോദരൻ ആർ.എൽ.വി രാമകൃഷ്ണൻ പറയുന്നു .
മണി ചേട്ടൻ മരിച്ചിട്ട് നാലു വർഷങ്ങളായെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. അദ്ദേഹത്തിന്റെ വേർപാടിന്റെ ആദ്യവർഷത്തിൽ എത്രത്തോളം വേദനയുണ്ടായിരുന്നു ആ സങ്കടം ഇപ്പോഴും അങ്ങനെ തന്നെയുണ്ട്. അത് എനിക്ക് മാത്രമല്ല. കേരളത്തിൽ അദ്ദേഹത്തെ സ്നേഹിച്ച എല്ലാവർക്കും അങ്ങനെയാണ്. പല പരിപാടികൾക്കും പോകുമ്പോൾ, ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത പലരും വന്ന് കെട്ടിപ്പിടിച്ച് വർത്തമാനം പറയും.
അവർക്ക് മണി ചേട്ടൻ ജീവനായിരുന്നു. എന്നെ കാണുമ്പോഴും അതേ സ്നേഹത്തോടെയാണ് വന്നു സംസാരിക്കുന്നത്. മണി ചേട്ടന്റെ മരണസമയത്ത് ഉണ്ടായിരുന്ന സുഹൃത്തുക്കൾ ആരും എന്നെ വിളിക്കാറില്ല. എന്നാൽ, ചേട്ടന്റെ നല്ല സുഹൃത്തുക്കൾ ഇപ്പോഴും എന്നെ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കാറുണ്ട്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ളവരുണ്ട് അക്കൂട്ടത്തിൽ! ആശ്വാസവാക്കുകളുമായി അവർ ഇടയ്ക്ക് വിളിക്കും.
സമൂഹമാധ്യമങ്ങളിലൂടെ ഓരോരുത്തരും അവർക്കു തോന്നുന്ന തരത്തിൽ പല വാർത്തകളും പ്രചരിപ്പിക്കുന്നു. ചേട്ടൻ പോയ നഷ്ടത്തേക്കാൾ വലുതായി ഒന്നുമില്ല. ചേട്ടന്റെ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നത് ഞാനാണെന്നാണ് പലരും കരുതിയിരിക്കുന്നത്. അങ്ങനെയൊരു മേൽനോട്ട ചുമതല എനിക്കില്ല. അതിന് അർഹതയുള്ളത് ചേട്ടത്തിയമ്മയ്ക്കും മകൾക്കുമാണ്. അവർ തന്നെയാണ് നിലവിൽ അതു കൈകാര്യം ചെയ്യുന്നത്.
മറ്റു രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണ്. മണിചേട്ടന്റെ മകൾ ഇപ്പോൾ എൻട്രൻസ് പരിശീലനത്തിലാണ്. പാലായിലാണ് പരിശീലനം. മോളുടെ പഠനാവശ്യങ്ങൾക്കായി ചേട്ടത്തിയമ്മയും അങ്ങോട്ടു താമസം മാറ്റി. മോളെ ഒരു ഡോക്ടറാക്കണം എന്നത് ചേട്ടന്റെ വലിയ ആഗ്രഹമായിരുന്നു. അതിനായുള്ള ശ്രമങ്ങളിലാണ് അവർ. ചേട്ടന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ഇപ്പോൾ കോടതിയിലാണ്. സിബിഐ റിപ്പോർട്ട് സമർപ്പിച്ചു.
അന്നും ഇന്നും എന്റെ കരിയർ പോകുന്നത് ഒരേ രീതിയിലാണ്. ചേട്ടൻ മരിക്കുന്ന സമയത്ത് ഞാൻ ഗവേഷണം ചെയ്യുകയായിരുന്നു. ചേട്ടനു നേടാൻ കഴിയാതിരുന്ന വിദ്യാഭ്യാസം ഞങ്ങൾക്കു നേടിത്തരുന്നതിൽ അദ്ദേഹം പ്രോത്സാഹിപ്പിച്ചിരുന്നു. എപ്പോഴും ഒരു തണൽമരമായിരുന്നു മണിച്ചേട്ടൻ. ഇപ്പോൾ ഞാൻ ഗവേഷണം പൂർത്തിയാക്കി. കാലടി സർവകലാശാലയിൽ താൽക്കാലിക ജോലിയിലാണ് ഞാനിപ്പോൾ.
മണി ചേട്ടൻ തന്ന വിദ്യാഭ്യാസത്തിന്റെ ബലത്തിലാണ് ജനങ്ങൾക്കു മുൻപിൽ നിന്നു സംസാരിക്കാൻ കഴിയുന്നത്. ചേട്ടൻ അച്ഛന്റെ പേരിൽ ഒരു കലാഗൃഹം സ്ഥാപിച്ചിരുന്നു. അവിടെ ഇപ്പോഴും ഞാൻ കുട്ടികളെ പഠിപ്പിക്കുന്നുണ്ട്. അദ്ദേഹം ആഗ്രഹിച്ചിരുന്ന കാര്യങ്ങൾ എന്നെക്കൊണ്ട് കഴിയുന്ന തരത്തിൽ ചെയ്യാൻ ശ്രമിക്കുന്നു.
ഞാൻ വളർന്നു വരുന്ന ഒരു കലാകാരനാണ്. എനിക്ക് മെച്ചപ്പെട്ട ഒരു സാമ്പത്തികസ്ഥിതി ഒന്നുമില്ല. ഇതിൽ നിന്നുകൊണ്ടുള്ള കാര്യങ്ങളെ എനിക്ക് ചെയ്യാൻ കഴിയൂ. അദ്ദേഹത്തിന്റെ ഓർമകൾ നിലനിറുത്തുന്ന കാര്യങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹം.