കൊച്ചി: ഒരുപാട് ദുരൂഹതകളും ചോദ്യങ്ങളും ബാക്കിയാക്കിയാണ് വയലിനിസ്റ്റ് ബാലഭാസ്‌ക്കര്‍ വിടപറഞ്ഞത്. ബാലുവിന്റെ മരണം നടന്ന് രണ്ട് വര്‍ഷം പിന്നിട്ടിട്ടും ദുരൂഹത നീങ്ങിയിട്ടില്ല.
അപകടസ്ഥലത്ത് അവിചാരിതമായി എത്തിയ കലാഭവൻ സോബി പറയുന്നത് ഇങ്ങനെ:
ഞാൻ ചാലക്കുടിയിൽനിന്ന് തിരുനൽവേലിയിലേക്കുള്ള യാത്രയിലായിരുന്നു. പന്ത്രണ്ടരയോടെ ഉറക്കം വന്നതിനെത്തുടർന്ന് മംഗലപുരത്ത് വണ്ടി നിർത്തി ഉറങ്ങാൻ തുടങ്ങി. ഏകദേശം 3.15 ആയപ്പോൾ ഒരു വെള്ള സ്കോർപ്പിയോയിൽ കുറച്ചു പേർ വന്നിറങ്ങി. അതുകഴിഞ്ഞ് നീല സ്കോർപ്പിയോ വന്ന് മരത്തിൽ ഇടിച്ചു.
ഒരാൾ സ്കോർപ്പിയോയുടെ ഗ്ലാസ് അടിച്ച് പൊട്ടിക്കുന്നത് കണ്ടു. വീണ്ടും ഒരു സ്കോർപ്പിയോ വന്നു. പത്തുപന്ത്രണ്ട് പേർ മൊത്തം ഉണ്ടായിരുന്നു. അവിടെ നിൽക്കുന്നത് പന്തിയല്ലെന്ന് തോന്നിയതുകൊണ്ട് ഞാൻ അവിടെനിന്നു പോയി.
തിരുവനന്തപുരം ഭാഗത്തുനിന്ന് ഒരു വണ്ടി അതിവേഗം വരുന്നത് കണ്ടു. വണ്ടിയേതാണെന്നുപോലും മനസ്സിലാകാത്ത തരത്തിലായിരുന്നു പോക്ക്. ഏകദേശം ഒന്നര കിലോമീറ്റർ കടന്നപ്പോൾ ബാലഭാസ്കറിന്റെ വാഹനാപകടം നടന്ന സ്ഥലത്തെത്തി. ഒരു നീല വണ്ടി മറിഞ്ഞുകിടക്കുന്നതായി കണ്ടു.
സാധാരണഗതിയിൽ ഒരു അപകടം കണ്ടാൽ രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്ന വ്യക്തിയാണ് ഞാൻ. വണ്ടിനിർത്താൻ തുടങ്ങിയപ്പോൾ ആളുകൾ വന്ന് വണ്ടിയുടെ ഡോർ അടയ്ക്കുകയും ബോണറ്റിൽ അടിക്കുകയും വടിവാളുകൊണ്ടുവന്ന് ആക്രോശിക്കുകയും വിട്ടുപോകാൻ പറയുകയും ചെയ്തത്.
ആ സമയം കൊണ്ട് അവിടെ കണ്ട രണ്ടു മൂന്നു മുഖങ്ങൾ എന്റെ ഓർമയിൽ ഉണ്ട്. അതൊക്കെയാണ് ഡിആർഐയോടും കഴിഞ്ഞ ദിവസം പത്രക്കാരോടും പറഞ്ഞത്. അങ്ങനെ മുന്നോട്ടുപോകുമ്പോഴാണ് ഇടതുവശത്ത് കൂടി ഒരു പയ്യൻ ഓടി പോകുന്നതും വലത്തുവശത്ത് ഒരാൾ (തടിച്ച ഒരാൾ) ബൈക്ക് സ്റ്റാർട്ട് ചെയ്ത് പോകുന്നതും കാണുന്നത്. ഈ രണ്ടുപേരുടെ മുഖം എത്രനാൾ കഴിഞ്ഞാലും ഞാൻ മറക്കില്ല.
മാനേജർ തമ്പിയോട് പറഞ്ഞപ്പോൾ നിരുത്തരവാദപരമായ പ്രതികരണമായിരുന്നു ലഭിച്ചത്. കുറച്ചുകഴിഞ്ഞ് ആറ്റിങ്ങൽ സിഐ വിളിക്കുമെന്നു പറഞ്ഞു. ഫോൺ വയ്ക്കുന്നതിന് മുൻപ് ഇത് ആരോടും പറയേണ്ട, പബ്ലിസിറ്റിയാക്കേണ്ട, ഞങ്ങൾ അന്വേഷിക്കുന്നുണ്ടെന്നും പറഞ്ഞു. ആറ്റിങ്ങൽ സിഐയും വിളിച്ചില്ല, ആരും വിളിച്ചില്ല.
എനിക്ക് ഭീഷണി 2019 മുതലുണ്ട്. അതിനിടയ്ക്ക് മധ്യസ്ഥ ചർച്ചയ്ക്കും ആളുവന്നു. ചേട്ടൻ ഇനി കണ്ട കാര്യങ്ങളിൽ പ്രതികരിക്കരുതെന്നാണ് പറഞ്ഞത്. സിബിഐക്ക് മൊഴി കൊടുക്കാൻ താൻ ഉണ്ടാകില്ലെന്ന് വരെ ഭീഷണി കോളുകൾ വന്നു. – സോബി പറയുന്നു.