കൊച്ചി: കൊവിഡ് രോഗി കളമശ്ശേരി മെഡിക്കൽ കോളേജിൽ പരിചരണം കിട്ടാതെ മരിച്ച സംഭവവുമായി ബന്ധപ്പെട്ട തന്റെ പ്രസ്താവനയെ രാഷ്ട്രീയവത്കരിക്കരുതെന്ന് ഡോ നജ്മ. രണ്ട് പേരുടെ കാര്യം മാത്രമാണ് താൻ പറഞ്ഞത്. നല്ലവരായ ഒരുപാട് പേർ കളമശ്ശേരി ആശുപത്രിയിലുണ്ട്. മരണത്തിന്റെ ശവപ്പറമ്പായി മെഡിക്കൽ കോളേജിനെ ചിത്രീകരിക്കരുതെന്നും നജ്മ പറഞ്ഞു.
നജ്മ കെ.എസ്.യു പ്രവർത്തകയാണെന്ന തരത്തിൽ പ്രചാരണം ഉണ്ടായിരുന്നു. എന്നാൽ, കളമശ്ശേരി ആശുപത്രി ജീവനക്കാർക്കെതിരെ രംഗത്തു വന്ന ഡോ.നജ്മ തങ്ങളുടെ പ്രവർത്തകയല്ലെന്ന് കെഎസ്.യു വ്യക്തമാക്കിയിട്ടുണ്ട്.
ഡോ.നജ്മയക്ക് കെ.എസ്.യുവിൽ പ്രാഥമിക അഗത്വം പോലും ഇല്ലായിരുന്നു. നജ്മ കെ.എസ്.യു പ്രവർത്തകയാണെന്ന തരത്തിൽ ഇപ്പോൾ നടക്കുന്ന പ്രചാരണം രാഷ്ട്രീയ ഗൂഢാലോചനകളുടെ ഭാഗമാണ്.
രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് നജ്മ കളമശ്ശേരി ആശുപത്രിക്കെതിരെ ആരോപണം ഉന്നയിച്ചതെന്ന ദേശാഭിമാനി പത്രത്തിലെ വാർത്ത അടിസ്ഥാന രഹിതവും വില കുറഞ്ഞ രാഷ്ട്രീയ കളിയുടെ ഭാഗമവുമാണെന്നും കെഎസ്.യു എറണാകുളം അധ്യക്ഷൻ അലോഷ്യസ് സേവർ ആരോപിച്ചു.