ബംഗളൂരു: ആൾദൈവം കൽക്കി ഭഗവാന്‍റെ ആശ്രമത്തിലും സ്ഥാപനങ്ങളിലുമായി നടന്ന ആദായനികുതി വകുപ്പ് റെയ്ഡിൽ അനധികൃത സ്വത്ത് കണ്ടെത്തി. പരിശോധന നടന്ന കണക്കനുസരിച്ച് 43.9 കോടി രൂപയും പതിനെട്ട് കോടിയുടെ യുഎസ് ഡോളറും പിടിച്ചെടുത്തു.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന റെയ്ഡിൽ 88 കിലോ സ്വർണ്ണവും പിടിച്ചെടുത്തിട്ടുണ്ട്.ആദായനികുതി വകുപ്പിലെ എട്ടംഗ സംഘമാണ് കല്‍ക്കി ആശ്രമമടക്കം പരിശോധന നടത്തിയത്. ആന്ധ്രാപ്രദേശിലെ ചിറ്റൂരിലെ ആശ്രമത്തിലും തമിഴ്‌നാട്ടിലെ കല്‍ക്കി ട്രസ്റ്റിന്‍റെ ബിസിനസ് സ്ഥാപനങ്ങളിലുമായിരുന്നു ആദായനികുതി വകുപ്പിന്‍റെ പരിശോധന.
റെയ്ഡ് നടക്കുന്ന സമയം കല്‍ക്കി ഭഗവാന്‍റെ ഭാര്യ അമ്മ ഭഗവാനും മകന്‍ കൃഷ്ണാജിയും തമിഴ്‌നാട്ടിലായിരുന്നു. ഇവരുടെ വിശ്വസ്തന്‍ ലോകേശ് ദാസാജിയെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തുവരുകയാണ്.
റിയല്‍ എസ്റ്റേറ്റ്, നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് കല്‍ക്കി ബാബ ട്രസ്റ്റിന് എതിരെയുള്ളത്. രാഷ്ട്രീയ നേതാക്കളടക്കം ലക്ഷക്കണക്കിന് അനുയായികളാണ് ഇന്ത്യയിലും വിദേശത്തുമായി എഴുപതുക്കാരനായ കല്‍ക്കി ഭഗവാനുള്ളത്.