പാലക്കാട്: ഇന്ന് കര്‍ക്കടക വാവ്. പിതൃക്കള്‍ക്ക് ബലിതര്‍പ്പണം നടത്തേണ്ട ദിവസം. എല്ലാ വര്‍ഷവും അമ്പലകമ്മിറ്റികള്‍ സംഘടിപ്പിക്കാറുള്ള ബലിദര്‍പ്പണ കര്‍മ്മങ്ങള്‍ പുഴയോരങ്ങളില്‍ ഇക്കൊല്ലം ഉണ്ടായിരുന്നില്ല. കോവിഡ് 19 മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് വേണ്ടെന്ന് വെച്ചത്. എങ്കിലും പുഴയോരങ്ങളില്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ വന്ന് പലരും ബലിതര്‍പ്പണം നടത്തി.
കാശിയില്‍ പാതി എന്ന അറിയപ്പെടുന്ന കല്‍പ്പാത്തി പുഴയോരത്ത് പല സമയങ്ങളിലായി അമ്പതോളം പേര്‍ ബലിതര്‍പ്പണം നടത്തി പോയതായി പരിസര വാസികള്‍ പറഞ്ഞു. പുഴയിലെ വൃത്തിഹീനമായ പാറയിലും മരച്ചുവട്ടിലുമാണ് ബലിതര്‍പ്പണത്തിന്റെ അവശിഷ്ടങ്ങള്‍ നിരത്തിവെച്ചിരിക്കുന്നത്. ഇക്കാലമത്രയും ബലിതര്‍പ്പണ ദിവസങ്ങളില്‍ അമ്പലക്കമ്മിറ്റിക്കാര്‍ പുഴയോരം ശുചീകരിക്കാറുണ്ട്.
തര്‍പ്പണത്തിനെത്തുന്നവര്‍ക്ക് മന്ത്രങ്ങള്‍ ചൊല്ലി കൊടുക്കാന്‍ പൂജാരിമാരും ഉണ്ടാകുമായിരുന്നു. ഓരോ വര്‍ഷവും രണ്ടായിരിത്തി അഞ്ഞൂറോളം പേര്‍ ബലിതര്‍പ്പണത്തിനായി കല്‍പ്പാത്തി പുഴയോരത്ത് എത്താറുണ്ടെന്നും പരിസരവാസികള്‍ പറഞ്ഞു.
ലക്ഷങ്ങള്‍ മുടക്കി കല്‍പ്പാത്തിപുഴയോരത്ത് പാര്‍ക്ക് പണിതിരുന്നു. കൊട്ടും കുരവയുമായി ഉദ്ഘാടന മാമങ്കം ആഘോഷിക്കുകയും ചെയ്തെങ്കിലും സന്ധ്യ മയങ്ങിയാല്‍ എത്തുന്ന സാമൂഹ്യ വിരുദ്ധര്‍ അവിടെ മദ്യപാനവും മലമൂത്ര വിസര്‍ജ്ജനവും മറ്റും നടത്തി വൃത്തികേടാക്കുകയാണ്.
പാര്‍ക്കില്‍ സ്ഥാപിച്ച കയ്യേരികളും ഊഞ്ഞാലും മറ്റും നശിപ്പിച്ചതോടെ പുഴയോരം വീണ്ടും വൃത്തികേടിന്റെ താവളമായി മാറി. തുടക്കത്തില്‍ കുറച്ചു നാള്‍ മാത്രമാണ് സെക്യൂരിറ്റി ജീവനക്കാര്‍ ഉണ്ടായിരുന്നതത്രെ . സ്ഥിരമായി സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുകയോ പോലീസ് പെട്രോളിംഗ് കര്‍ശനമാക്കുകയോ ചെയ്തിരുന്നുവെങ്കില്‍ കല്‍പ്പാത്തി പുഴയോരത്തെ പാര്‍ക്കും പുഴയും നശിക്കുകമായിരുന്നില്ലെന്ന് പരിസര വാസികള്‍ പറഞ്ഞു.