Advertisment

പത്ത് മിനിറ്റോളം അമ്മ എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു; ‘ഡ്രമാറ്റിക് ആക്കല്ലേ അമ്മാ’യെന്ന് ഞാന്‍ പറഞ്ഞു; ചില സമയങ്ങളില്‍ അച്ഛന്റെ കരച്ചില്‍ ഭയങ്കര കോമഡിയാണ്: കല്ല്യാണി പ്രിയദര്‍ശന്‍

author-image
ഫിലിം ഡസ്ക്
New Update

ഹലോ’ എന്ന തെലുങ്ക് ചിത്രത്തിലൂടെ നടിയായി മാറിയ താരപുത്രിയാണ് കല്ല്യാണി പ്രിയദര്‍ശന്‍. മലയാളത്തിലോ തമിഴിലോ ആദ്യ ചിത്രം ചെയ്യണമെന്നായിരുന്നു ആഗ്രഹമെങ്കിലും നടന്നില്ലെന്ന് കല്ല്യാണി പറയുന്നു. പ്രിയദര്‍ശന്റെ ശിഷ്യനായ വിക്രം ആണ് ഹലോ ചിത്രം ഒരുക്കിയത്. അഖില്‍ അക്കിനേനിയാണ് നായകനായെത്തിയത്. ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു.

Advertisment

publive-image

സിനിമയെക്കുറിച്ച് കല്ല്യാണിയുടെ വാക്കുകള്‍:

അച്ഛന്റെ ശിഷ്യനാണ് ‘ഹലോ’യുടെ സംവിധായകന്‍ വിക്രം, അച്ഛന് ഏറ്റവും അടുപ്പമുള്ള ഒരാള്‍. പിന്നെ, നാഗ് അങ്കിളിന്റെ (നടന്‍ നാഗാര്‍ജുന) പ്രൊഡക്ഷന്‍ കമ്പനി. നായകനായി അങ്കിളിന്റെയും അമല ആന്റിയുടെയും മകന്‍ അഖില്‍. കഥയും തിരക്കഥയും മികച്ചത്. ഇതിലും മികച്ച ഓഫര്‍ ലഭിക്കാനില്ലെന്ന് എല്ലാവരും പറഞ്ഞു. ഓഡിഷനില്‍ പങ്കെടുത്ത ശേഷമാണ് സെലക്ട് ആയത്. ഹൈദരാബാദിലായിരുന്നു ഷൂട്ടിങ്. ഒറ്റയ്ക്കാണ് പോയത്. നാഗ് അങ്കിള്‍ എന്നെ മകളെ പോലെയാണ് നോക്കിയത്.

രമ്യാ കൃഷ്ണനും അഖിലിനും ഒപ്പമുള്ള കോമഡി സീനായിരുന്നു ആദ്യം. ‘ഇപ്പുഡു അത് എന്തുക്ക് അവിനാശ്…’ (ഇങ്ങനെ എന്താണ് അവിനാശ്) എന്നായിരുന്നു എന്റെ ആദ്യ ഡയലോഗ്. തെലുങ്ക് ഒരു രക്ഷയുമില്ലാത്ത ഭാഷയാണെന്ന് അച്ഛന്‍ പറഞ്ഞു പേടിപ്പിച്ചിരുന്നു. കോമഡി ചിത്രങ്ങളുടെ രാജാവല്ലേ അച്ഛന്‍, ഞാന്‍ നന്നായി കോമഡി അഭിനയിച്ചു ഫലിപ്പിച്ചില്ലെങ്കില്‍ അച്ഛന് കുറച്ചിലാകും എന്ന ടെന്‍ഷന്‍ ആയിരുന്നു. പക്ഷേ, എല്ലാം ശുഭപര്യവസായിയായി. ഷൂട്ടിങ് കഴിഞ്ഞപ്പോള്‍ എനിക്ക് അത്യാവശ്യം തെലുങ്ക് സംസാരിക്കാമെന്നായി. മലയാളവുമായി ഏറെ സാമ്യമുള്ള ഭാഷയാണ് തെലുങ്ക് എന്ന് തോന്നുന്നു. അടുത്ത ചിത്രത്തില്‍ സ്വന്തമായി ഡബ് ചെയ്യാം.

എന്നെ ഫോട്ടോയിലോ മറ്റെന്തെങ്കിലും പരിപാടിയിലോ അധികം ആരും കണ്ടിട്ടുണ്ടാകില്ല. എന്റേതായ ലോകത്ത് ഒതുങ്ങിയാണ് ജീവിച്ചത്. സിനിമയിലേക്ക് വരാന്‍ തീരുമാനിച്ചപ്പോഴും രണ്ടുപേരും ഒരുപദേശവും നല്‍കിയില്ല. ‘നിനക്ക് ചെയ്യാന്‍ കഴിയും’ എന്നാണ് അച്ഛന്‍ പറഞ്ഞത്. സിനിമ കണ്ട ശേഷം അച്ഛന്‍ ഒരു കാര്യം പറഞ്ഞു, ‘നീ ഡാന്‍സ് പഠിക്കണം, അപ്പോള്‍ കുറേക്കൂടി ഫ്‌ളക്‌സിബിലിറ്റി ഉണ്ടാകും.

‘അമ്മയാണ് എന്റെ ആദ്യ ‘ഫാന്‍’. എന്തു ചെയ്താലും അമ്മ പിന്തുണയ്ക്കും, പൊട്ടത്തരമാണെങ്കിലും സപ്പോര്‍ട്ട് ഉറപ്പ്. ‘അമ്മു ഈസ് ദ് ബെസ്റ്റ് തിങ്’ എന്നതാണ് അമ്മയുടെ മന്ത്രം. ഹൈദരാബാദില്‍ സിനിമയുടെ പ്രിവ്യൂ കാണാന്‍ അമ്മ വന്നിരുന്നു. സിനിമ കഴിഞ്ഞതും കെട്ടിപ്പിടിച്ച് കരയാന്‍ തുടങ്ങി. പത്തു മിനിറ്റ് കരച്ചിലോട് കരച്ചില്‍. ‘ഡ്രമാറ്റിക് ആക്കല്ലേ അമ്മാ’ എന്നു ഞാന്‍ ചെവിയില്‍ പറഞ്ഞെങ്കിലും നോ രക്ഷ.

എന്റെ ക്വാട്ട കഴിഞ്ഞ് അമ്മ തലയുയര്‍ത്തി നോക്കിയപ്പോള്‍ ദേ നില്‍ക്കുന്നു സംവിധായകന്‍ വിക്രം. പിന്നെ പത്തു മിനിറ്റ് അദ്ദേഹത്തെ കെട്ടിപ്പിടിച്ചു കരച്ചില്‍. കുടുംബത്തില്‍ ഏറ്റവും ബോള്‍ഡ് അമ്മയാണ്. ഇമോഷന്‍സ് പുറത്തു കാണിക്കുകയേയില്ല. പക്ഷേ, അന്ന് അമ്മ ഞങ്ങളെയെല്ലാം കടത്തിവെട്ടി. ഞങ്ങളുടേത് ഒരു പക്കാ ഫിലിം ഫാമിലിയാണ്. ഇവിടെ എല്ലാം ഡ്രമാറ്റിക്കാണ്. ആ ഡ്രാമ സിനിമയിലെ പോലെ കുറച്ച് ഓവറും ആണ്. ചിലപ്പോള്‍ നോക്കി നില്‍ക്കുമ്പോള്‍ അച്ഛന്‍ കരയുന്നതു കാണാം. ആലോചിക്കുമ്പോള്‍ ഭയങ്കര കോമഡിയാണ്.

Advertisment