യുഎസിലെ ഡെമോക്രാറ്റ് സ്ഥാനാര്‍ഥികളായ ജോ ബൈഡനും കമല ഹാരിസിന്റേയും വിജയം ആഘോഷിക്കുകയാണ് ലോകം. ഇതിനൊപ്പം രാഷ്ട്രീയ ചർച്ചകളും സജീവമാണ്. ബൈഡനും കുടുംബവും വൈറ്റ് ഹൗസിലേക്കു മാറുമ്പോള്‍ കമല വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിക്കുമ്പോള്‍ താമസിക്കുന്ന സ്ഥലത്തെ കുറിച്ചുള്ള ചർച്ചകളും സമൂഹ മാധ്യമങ്ങളിൽ കാണാം.
നമ്പര്‍ വണ്‍ ഒബ്സര്‍വേറ്ററി സര്‍ക്കിള്‍ എന്ന വസതിയിലായിരിക്കും വൈസ് പ്രസിഡന്റ് താമസിക്കുക. വാഷിങ്ടണില്‍ വൈറ്റ് ഹൗസില്‍ നിന്ന് അധികം ദൂരയല്ലാതെ യുഎസ് നേവല്‍ ഒബ്സര്‍വേറ്ററിക്കു സമീപമാണ് ഈ കൊട്ടാരം. വെള്ള നിറത്തിലുള്ള ഈ കൊട്ടാരം 19-ാം നൂറ്റാണ്ടിലാണു നിര്‍മിച്ചത്.
12 ഏക്കര്‍ വിസ്തൃതിയിലുള്ള ഭൂമിയിലാണ് വിശാലമായ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. ഒബ്സര്‍വേറ്ററി സൂപ്രണ്ടിനുവേണ്ടി 1893 ലാണ് ഇതു നിര്‍മിച്ചത്. 1924 വരെ നാവികസേനയുടെ മേധാവി ആയിരുന്നു ഇവിടെ താമസിച്ചിരുന്നത്. 50 വര്‍ഷത്തിനു ശേഷം ഇത് വൈസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായി മാറുകയായിരുന്നു. വാള്‍ട്ടര്‍ മൊണ്ടലും കുടുംബവുമാണ് ആദ്യം ഇവിടെ വൈസ് പ്രസിഡന്റായി താമസിക്കാന്‍ എത്തിയത്.
വൈസ് പ്രസിഡന്റുമാര്‍ അവരുടെ സ്വകാര്യ വസതികളില്‍ തന്നെ താമസിക്കുകയും വാടകയ്ക്ക് കെട്ടിടം എടുക്കുന്നതുമായിരുന്നു പതിവെങ്കില്‍ വാടകക്കെട്ടിടങ്ങളുടെ ഭീമമായ വാടക കുറയ്ക്കാന്‍ വേണ്ടിയാണ് ഒബ്സര്‍വേറ്ററി ക്ലിനിക്ക് ഔദ്യോഗിക വസതിയാക്കി മാറ്റാന്‍ തീരുമാനിച്ചത്.
2008 മുതല്‍ 2016 അവസാനം വരെ ഇവിടെ ജോ ബൈഡനും കുടുംബവുമാണ് താമസിച്ചിരുന്നത്. അഭിഭാഷകനായ ഭര്‍ത്താവ് ഡഗ്ലസ് എംഹോഫും കമലയ്ക്കൊപ്പം ഒബ്സര്‍വേറ്ററി ക്ലിനിക്കില്‍ തന്നെയായിരിക്കും താമസം.
മൂന്നു നിലയുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ സ്വീകരണ ഹാള്‍, സിറ്റിങ് റൂം എന്നിവയാണുള്ളത്. രണ്ടാം നിലയില്‍ രണ്ടു കിടപ്പുമുറികളും പഠന മുറിയുമുണ്ട്. മൂന്നാം നില ജീവനക്കാര്‍ക്കുവേണ്ടിയാണു നീക്കിവച്ചതെങ്കിലും ഇപ്പോള്‍ വൈസ് പ്രസിഡന്റിന്റെ മക്കള്‍ക്കു താമസിക്കാന്‍വേണ്ടിയുള്ള നാലു കിടപ്പുമുറികള്‍ സജ്ജീകരിച്ചിട്ടുണ്ട്. അടുക്കളയും മറ്റും താഴത്തെ നിലയില്‍ തന്നെയാണ്.