അമേരിക്കയിൽ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കമലാ ഹാരിസിന്റെ മുത്തച്ഛനായിരുന്ന പിവി ഗോപാലന്റെ ജന്മനാടായ തമിഴ്‌നാട് തിരുവാരൂർ ജില്ലയിലെ തുളസീന്ദ്രപുരം ഗ്രാമവും പൈങ്ങനാട് തെരുവും തങ്ങളുടെ പ്രിയങ്കരിയായ കമലയ്ക്കുവേണ്ടി സദാ പ്രാർത്ഥനയിലാണ്.
ഗ്രാമത്തിലെ അയ്യപ്പ ക്ഷേത്രത്തിൽ ഇപ്പോൾ ദിവസവും അന്നദാനം നടക്കുന്നുണ്ട്. ഈ അന്നദാനത്തിനും ഒരു പ്രത്യേകതയുണ്ട്.
അതായത് കമലാ ഹാരിസ് അടുത്തിടെ നടത്തിയ ഒരു പ്രസ്താവനയിൽ അമ്മ ശ്യാമളയ്‌ക്കൊപ്പം ചെന്നൈയിലും മറീന ബീച്ചിലും കറങ്ങിയ അവരുടെ ബാല്യവും തൻ്റെ 'ചിത്തി' (ചെറിയമ്മ) യെയും പറ്റി പ്രതിപാദിച്ച കൂട്ടത്തിൽ ഇഡ്ഡലിയും സാമ്പാറും തൻ്റെ ഇഷ്ടവിഭവമാണെന്നവർ പറയുകയുണ്ടായി.
അക്കാരണം കൊണ്ടുതന്നെ കമലാ ഹാരിസിന്റെ ഇഷ്ട ആഹാരമായ ഇഡ്ഡലിയും സാമ്പാറുമാണ് ഇവിടെ അയ്യപ്പക്ഷേത്രത്തിൽ അന്നദാനത്തിനു വിളമ്പുന്നത്.
ഇതുമാത്രവുമല്ല ഗ്രാമവും വീഥികളുമെല്ലാം കമലയുടെ ഫ്ലെക്സുകളാൽ സമ്പന്നവുമാണ്. ' സിങ്ക പെണ്ണേ' എന്നെഴുതിയ ബാനറിൽ കമലയെ വാനോളം പുകഴ്ത്തിയിട്ടുമുണ്ട്. വീടുകളുടെ മുറ്റങ്ങൾ കോലം വരച്ചും കളമെഴുതിയും കമലയുടെ വിജയത്തിനായി ഒരുക്കിയിരിക്കുകയാണ്.
ഗ്രാമത്തിലെ അയ്യപ്പക്ഷേത്രം കമലാ ഹാരിസിന്റെ പേരിൽ അമ്മ ശ്യാമള നിർമ്മിച്ചുനൽകിയാതാണെന്ന് ഗ്രാമമുഖ്യൻ അരുൾമൊഴി സുധാകർ പറഞ്ഞു.
കമല, തെരഞ്ഞെടുപ്പിൽ ജയിച്ചാലും ഇല്ലെങ്കിലും താമസിയാതെ തൻ്റെ പൈതൃകഗ്രാമമായ തുളസീന്ദ്രപുരവും അയ്യപ്പക്ഷേത്രവും സന്ദർശിക്കാനെത്തുമെന്ന പൂർണ്ണ വിശ്വാസത്തിലാണ് ഗ്രാമീണർ ഒന്നടങ്കം. ആളുകൾ ഇപ്പോൾ മുഴുവൻ സമയവും ടെലിവിഷനു മുന്നിലാണ്.
കമലാ ഹാരിസ് ഗ്രാമത്തിലെത്തുമ്പോൾ അവർക്ക് നൽകാനായി ഗ്രാമത്തിൽ വിളയുന്ന പൊന്നി അരിയും കരകൗശലവസ്തുക്കളും കൈത്തറി വസ്ത്രങ്ങളും നൽകാനുള്ള ഒരുക്കത്തിലാണ് സ്ത്രീകളുൾപ്പെടെയുള്ളവർ.
ക്ഷേത്രത്തിലെ മൈക്കിൽനിന്നും സദാ ഉയരുന്ന എആർ റഹ്‌മാൻ ഈണമിട്ടു പാടിയ വന്ദേമാതരം പാട്ടിനൊപ്പം "തായ് മണ്ണേ വണക്കം" ഏറ്റുചൊല്ലാൻ ഭക്തരും ഗ്രാമീണരും മറക്കുന്നില്ല…