ന്യൂയോർക്ക്: ഡമോക്രാറ്റുകളുടെ വൈസ് പ്രസിഡൻ്റ് സ്ഥാനാർത്ഥിയായി ഇന്ത്യൻ വംശജ കമലാ ഹാരിസ് പ്രചരണം തുടങ്ങിയതോടെ മറ്റൊരു ഇന്ത്യൻ വംശജയായ മുൻ ഐക്യരാഷ്ട്രസഭ പ്രതിനിധി നിക്കി ഹേലിയെ രംഗത്തിറക്കി പ്രതിരോധിക്കുകയാണ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്.
ഇന്ത്യന്‍ വംശജയായ നിക്കി ഹേലി കഴിഞ്ഞ ദിവസം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുകയും പ്രസംഗിക്കുകയും ചെയ്‌തു.
അമേരിക്ക ഒരിക്കലും വര്‍ണ്ണവെറിയുടെ നാടല്ലെന്നും ഇന്ത്യന്‍ വംശജയായ തനിക്ക് ഉയര്‍ച്ചകള്‍ സമ്മാനിച്ച നാടാണിതെന്നും നിക്കി പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അമേരിക്കയെ ലോകരാജ്യങ്ങളില്‍ ഏറ്റവും മികച്ചതാക്കി മാറ്റാനാണ് പരിശ്രമിച്ചതെന്നും നിക്കി പറഞ്ഞു.
താന്‍ ഒരു ഇന്ത്യന്‍ വംശജയായി അമേരിക്കയില്‍ ജനിച്ചതില്‍ അഭിമാനം കൊള്ളുന്നു. എന്റെ മാതാപിതാക്കള്‍ ആദ്യകാലഘട്ടങ്ങളില്‍ അവഗണന അനുഭവിച്ചെങ്കിലും ഈ നാടിനെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും നിക്കി പറഞ്ഞു.
തന്റെ അച്ഛന്‍ എന്നും തലപ്പാവ് ധരിച്ചിരുന്നു. അമ്മ എന്നും സാരിയാണ് ഉടുത്തിരുന്നത്. ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ലോകത്തിലാണ് പെണ്‍കുട്ടിയായ താന്‍ വളര്‍ന്നതെന്നും നിക്കി പറഞ്ഞു.
ബിസിനസ്സ് രംഗത്ത് മുന്നേറിയ അമ്മയുടേയും കറുത്ത വര്‍ഗ്ഗക്കാരുടെ വിദ്യാലയത്തില്‍ ദീര്‍ഘകാലം പഠിപ്പിച്ച അച്ഛന്റേയും മകളാണ് താനെന്നും നിക്കി തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു.
അതേ സമയം ജോര്‍ജ്ജ് ഫ്‌ലോയിഡിന്റെ കൊലപാതകത്ത വിമര്‍ശിക്കാന്‍ നിക്കി മറന്നില്ല. ഒപ്പം അമേരിക്കയുടെ മുന്നേറ്റത്തിന് വെറുപ്പിന്റെ ഭാഷ ഗുണം ചെയ്യില്ലെന്നും വ്യക്തമാക്കി.
കണ്‍വെന്‍ഷനില്‍ സംസാരിക്കാന്‍ അവസരം ലഭിച്ച ഏക ഇന്ത്യന്‍ വംശജയാണ് നിക്കി. വൈസ്പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി കമലാ ഹാരിസ് ട്രംപിനെതിരെ ആഞ്ഞടിക്കുന്ന പശ്ചാത്തലത്തില്‍ നിക്കിയുടെ സാന്നിദ്ധ്യം ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും അനുകൂല ഘടകമാവുകയാണ്.