കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ കടുത്ത തിരിച്ചടി പ്രതീക്ഷിച്ച് സിപിഐ. കഴിഞ്ഞ തവണയുണ്ടായ നേട്ടം ഇക്കുറി ഉണ്ടാകാനിടയില്ല എന്ന തിരിച്ചറിവിലാണ് നേതൃത്വം. ഫലം വരുമ്പോൾ തിരിച്ചടിയുണ്ടായാൽ അതു പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രനെതിരെയുള്ള പടപ്പുറപ്പാടിനും ഇടയാക്കും.
കേരളാ കോൺഗ്രസ് ജോസ് വിഭാഗം മുന്നണിയിലേക്ക് വന്നതോടെയാണ് ഇത്തവണ സിപിഐ 25 സീറ്റിലേക്ക് കുറഞ്ഞത്. ഇതിൽ സിപിഐ സ്ഥിരം മത്സരിച്ചിരുന്ന മണ്ഡലങ്ങളും വിട്ടുകൊടുക്കേണ്ടി വന്നിരുന്നു. ഇതോടെ നേതൃത്വത്തിന് അണികളുടെ പഴിയും കേൾക്കേണ്ടി വന്നു.
ഇതിനു പുറമെയാണ് ചില വിപ്ലവകരമായ തീരുമാനങ്ങൾ പാർട്ടി എടുത്തത്. മൂന്നു ടേം ജയിച്ചവരെ ഒഴിവാക്കിയതോടെ പല സീറ്റിലും പരാജയഭീതി വന്നു. തൃശൂർ, ചേർത്തല, നെടുമങ്ങാട്, ചടയമംഗലം, പീരുമേട് തുടങ്ങി പാർട്ടി സ്ഥിരം ജയിച്ചിരുന്ന മണ്ഡലങ്ങളിൽ ഇത്തവണ തിരിച്ചടിയെന്ന സൂചനകളും പുറത്തുവന്നു.
സിപിഎമ്മുമായി ഒത്തുതീർപ്പ് നടത്തി പാർട്ടിയുടെ അഭിമാനം കളഞ്ഞ നേതാവ് എന്ന ആക്ഷേപമാണ് ഇപ്പോൾ ഒരു വിഭാഗം നേതാക്കൾ പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രനു നൽകുന്നത്. പാർട്ടി നിലപാട് കൃത്യമായി പ്രതിഫലിപ്പിക്കാതെ പിണറായിക്കു മുന്നിൽ വിനീത വിധേയനായി കാനം മാറുന്നു എന്നാണ് വിമർശനം.
തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടാൽ ഈ രഹസ്യ വിമർശനം പരസ്യമായേക്കും. എംഎൽഎമാരുടെ എണ്ണം കുറഞ്ഞാൽ പാർട്ടിയുടെ വളർച്ചയെയും അതു കാര്യമായി ബാധിച്ചേക്കാം. ഇതാണ് പ്രവർത്തകരുടെ ആശങ്ക.
ഇതു തന്നെയാണ് കാനവും നേരിടുന്ന വെല്ലുവിളി. പാർട്ടി സെക്രട്ടറി പദവിയിൽ ഇനിയൊരു അങ്കത്തിന് കൂടി കാനത്തിന് ഇതു തിരിച്ചടിയാകും.