രണ്ടു വർഷം മുൻപ് നോട്ടുനിരോധനം നടപ്പാക്കിയശേഷം ഡിജിറ്റൽ ബാങ്കിങ് ഇടപാടുകൾക്കായി ധാരാളം പ്രചാരണം നടക്കുകയും അതിന്റെ ഫലമായി കർണ്ണാടകയിലെ രാമനഗര ജില്ലയിലുള്ള ബാംഗ്ലൂർ മൈസൂർ ഹൈവേയോട് ചേർന്ന ' വോൺഡ്രാഗുപ്പെ ' (VONDARAGUPPE ) ഗ്രാമം ഭാരതത്തിലെ ആദ്യത്തെ ക്യാഷ്‌ലെസ്സ് ഗ്രാമമായി പ്രഖ്യാപിക്കുകയുമായിരുന്നു. ബാംഗ്ലൂരിൽ നിന്ന് 60 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്.
വോൺഡ്രാഗുപ്പെ യിൽ എല്ലാ കുടുംബങ്ങൾക്കും ബാങ്ക് അക്കൗണ്ട് ഉണ്ടെന്നും എല്ലാവരും ഡെബിറ്റ് കാർഡ് വഴിയാണ് കൊടുക്കൽ വാങ്ങൽ നടത്തുന്നതെന്നും ഗ്രാമം പൂർണ്ണമായും ക്യാഷ്‌ലെസ്സ് ആണെന്നും പ്രഖ്യാപിച്ചുള്ള ബോർഡുകൾ ഹൈവേയിൽ സ്ഥാപിക്കപ്പെടുകയും നോട്ടുനിരോധനത്തെത്തുടർന്ന് ഈ ഗ്രാമം കൈവരിച്ച നേട്ടങ്ങളൊന്നൊന്നായി രാജ്യമൊട്ടാകെ പ്രചരിപ്പിക്കപ്പെടുകയും ചെയ്തിരുന്നു.
എന്നാൽ രണ്ടു വർഷത്തിനുശേഷം ഇന്ന് വോൺഡ്രാഗുപ്പെ ഗ്രാമത്തിലെ സ്ഥിതി എന്താണെന്നറിയുക കൗതുകകരമാണ്.
ഇവിടുത്തെ ക്ഷീരകർഷകർ, കർഷകർ, നെയ്ത്തുതൊളിലാളികൾ എന്നിവർക്കെല്ലാം അവരുടെ പ്രതിഫലം സൊസൈറ്റി കളിൽനിന്ന് നേരിട്ട് ബാങ്കുകളിലെ അവരുടെ അക്കൗണ്ട്കളിലേക്കാണ് പോകുന്നത്. എല്ലാവര്ക്കും ഡെബിറ്റ് കാർഡ് നൽകിയിട്ടുണ്ടെങ്കിലും പലരും അത് ഉപയോഗിക്കുന്നില്ല എന്നതാണ് വാസ്തവം. ചിലർക്കാകട്ടെ ഉപയോഗിക്കാനൊട്ടറിയുകയുമില്ല. ഇനി അറിഞ്ഞാൽത്തന്നെ വൈതരണികൾ ഏറെയാണ്.
പല കടകളിലും കാർഡ് സ്വൈപ്പ് മെഷീൻ (PoS) ഇല്ലെന്നതും അത്ഭുതാവഹമാണ്. അതിനുള്ള കാരണം സ്വൈപ്പ് മെഷീന്റെ മാസവാടക 500 രൂപയും GST 90 രൂപയുമാണ്. കടക്കാർ പലരും അതുകൊണ്ടുതന്നെ സ്വൈപ്പ് മെഷീൻ വാങ്ങിയിട്ടുമില്ല.തന്മൂലം പണം കൊടുത്ത് സാധനങ്ങൾ വാങ്ങാൻ ആളുകൾ നിർബന്ധിതരാകുന്നു.
വോൺഡ്രാഗുപ്പെ ഒരു തനി ഗ്രാമമാണ്. നഗരപരിഷ്ക്കാരങ്ങൾ ഇനിയും ഇവിടെ എത്തുന്നതേയുള്ളു. മിക്ക ആളുകളും ഡെബിറ്റ് കാർഡ് വീട്ടിൽവച്ചിട്ട് ബാങ്കിൽപോയി നേരിട്ട് പണം പിൻവലിച്ചു അതുകൊണ്ടു വീട്ടുചെലവുകളും മറ്റും പണമായിത്തന്നെയാണ് ഇന്നും നടത്തുന്നത്.
ഇവിടുത്തെ ഒരു വീട്ടമ്മയായ ശാലിനിയുടെ വാക്കുകളിൽ " ATM ൽ മിക്കപ്പോഴും പണം കാണില്ല.പല കടകളിലും സ്വൈപ്പ് മെഷീനുമില്ല . അപ്പോൾപ്പിന്നെ ബാങ്കിൽപ്പോയി പണം മാറിക്കൊണ്ടുവരാതെ മറ്റെന്താണ് വഴി? മാത്രവുമല്ല ബാങ്കിലെ മൈക്രോ ATM ലും ഇപ്പോൾ ക്യാഷ് പിൻവലിക്കുന്നവരുടെ തിരക്കാണത്രെ."
വോൺഡ്രാഗുപ്പെയിലെ വീട്ടമ്മ ശാലിനി
ഗ്രാമത്തിലുള്ള ഒരേയൊരു ATM ൽ മിക്കപ്പോഴും പണം കാണില്ല അഥവാ പണം ഉണ്ടെങ്കിൽത്തന്നെ നീണ്ട ക്യൂ ആയിരിക്കും. ജോലിക്കാരെയും പ്രായമായവരെയും സംബന്ധിച്ചിടത്തോളം അതൊക്കെ ബുദ്ധിമുട്ടാണ്. മാത്രവുമല്ല ക്യാഷ് കൊടുക്കാതെ ഒട്ടുമിക്ക കടകളിനിന്നും സാധനം ലഭിക്കില്ല എന്നതും കാരണമാണ്.
മൊത്തത്തിൽ പറഞ്ഞാൽ രണ്ടുവർഷം മുൻപ് Cashless ഗ്രാമമായി പ്രഖ്യാപിക്കപ്പെട്ട വോൺഡ്രാഗുപ്പെ ഇന്ന് വീണ്ടും Cash dependent ഗ്രാമമായി മാറിയിരിക്കുന്നു എന്നതാണ് യാഥാർഥ്യം.