ചെന്നൈ: അന്തരിച്ച മുൻ തമിഴ്നാട് മുഖ്യമന്ത്രി എം. കരുണാനിധിയുടെ മകളും തൂത്തുക്കുടിയിലെ ഡിഎംകെ സ്ഥാനാർഥിയുമായ കനിമൊഴിയുടെ വീട്ടിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ചൊവ്വാഴ്ച രാത്രിയിൽ തൂത്തുക്കുടിയിലെ വീട്ടിലാണ് റെയ്ഡ് നടന്നത്.
തന്റെ വീട്ടിൽ നടന്ന റെയ്ഡ് നിയമവിരുദ്ധമാണെന്ന് കനിമൊഴി പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവി ഭയന്നാണ് ബിജെപി റെയ്ഡുകൾ നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശാനുസരണമാണ് ആദായനികുതി വകുപ്പ് പ്രവർത്തിക്കുന്നതെന്നും കനിമൊഴി പറഞ്ഞു.
നേരത്തേ, കനിമൊഴിയുടെ വീട്ടിൽ കണക്കിൽപ്പെടാത്ത പണമുണ്ടെന്ന് ആരോപിച്ചായിരുന്നു റെയ്ഡ് നടന്നത്. റെയ്ഡിനെതിരേ ഡിഎംകെ അധ്യക്ഷനും കനിമൊഴിയുടെ സഹോദനുമായ എം.കെ. സ്റ്റാലിനും രംഗത്തെത്തി. ജനാധിപത്യത്തിന്റെ മരണമെന്നാണു റെയ്ഡിനെ സ്റ്റാലിൻ വിശേഷിപ്പിച്ചത്.