കുവൈറ്റ്: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും കുവൈറ്റിലേക്ക് വിമാന സർവീസ് ആരംഭിക്കുന്നതിനുള്ള പരിശ്രമത്തിനു പിന്തുണ തേടി കുവൈറ്റ് കെ എം സി സി കണ്ണൂർ ജില്ലാ കമ്മറ്റി പ്രതിനിധികൾ കേരള വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജനെ സമീപിച്ചു .
ഉത്തര കേരളത്തിലെ ജനങ്ങൾ ആഹ്ലാദപൂർവ്വം എതിരേറ്റ കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളം ഇക്കഴിഞ്ഞ ഡിസംബർ ഒൻപതിന് ഉത്ഘാടനം ചെയ്യപ്പെട്ടതിൽ അതിരറ്റ സന്തോഷത്തിലാണ് പ്രവാസലോകത്തെ ഈ പ്രദേശങ്ങളിലുള്ളവർ. കണ്ണൂർ- കുവൈറ്റ് വിമാന സർവീസ് ആവശ്യം ഉന്നയിച്ചു കൊണ്ട് ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിരന്തരം പ്രേരണ ശക്തിയായി കുവൈറ്റ് കെ എം സി സി കണ്ണൂർ ജില്ലാ കമ്മറ്റി രംഗത്ത് വന്നതോടെ സ്വദേശത്തും വിദേശത്തും ശബ്ദം ശക്തമായി ഉയരുകയാണ് .
ഇതിന്റെ ഭാഗമായി നാട്ടിലുള്ള കെ എം സി സി ഭാരവാഹികൾ നിവേദനവുമായി കണ്ണൂർ വിമാനത്താവളം യാഥാർഥ്യമാകുന്നതിൽ എന്നും മുമ്പിലുണ്ടായിരുന്ന ഈ പ്രദേശത്തു നിന്നുള്ള വ്യവസായ മന്ത്രി ഇപി ജയരാജനെ സമീപിച്ചു.
രണ്ടര മില്യൺ അധികം ജനങ്ങൾ വസിക്കുന്ന കണ്ണൂർ ജില്ലയിൽ നിന്നും നല്ല ശതമാനം ജനങ്ങൾ വിദേശത്തു തൊഴിൽ ചെയ്തുവരുന്നു. അതോടൊപ്പം കാസർക്കോട് ജില്ലയിലെയും ,കർണാടകയിലെ കൂർഗ് ജില്ലയിലെയും ജനങൾക്ക് കൂടി വിദേശ യാത്രയ്ക്ക് ഏറെ ആശ്രയിക്കാവുന്ന വിമാനത്താവളമാണ് കണ്ണൂർ .
ഈ പ്രദേശങ്ങളിൽ നിന്നും ഗണ്യമായ വിഭാഗം കുവൈറ്റിൽ തൊഴിൽ ചെയ്യുന്നവരാണ് . സ്വന്തം പ്രദേശത്തു വിമാനത്താവളം പ്രവർത്തനക്ഷമതമായിട്ടും അതിന്റെ ഗുണഭോക്താക്കളാകാൻ കുവൈറ്റ് പ്രവാസികൾക്ക് ഇനിയും കാത്തിരിക്കേണ്ടിവരുന്ന അവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കെ എം സി സി കണ്ണൂർ ജില്ലാ കമ്മറ്റീ പ്രതിനിധികളായ ട്രഷറർ സുഹൈൽ അബൂബക്കർ ,വൈസ് പ്രസിഡണ്ട് ശുഐബ് ധർമടം, സെക്രട്ടറി ഷമീദ്, കെ എം സി സി കൂത്തുപറമ്പ് മണ്ഡലം പ്രസിഡണ്ട് പി വി മൂസ്സ പാറാട് ,കണിയാങ്കണ്ടി അബ്ദുല്ല പാറാട്, മണ്ഡലം ട്രെഷറർ കെ കെ ബഷീർ തുടങ്ങിയവർ ഉൾകൊള്ളുന്ന സംഘമാണ് മന്ത്രിയെ സമീപച്ചത്
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള കമ്പനിയായ കിയാലിന്റെ ഡയറക്ടർ കൂടിയായ മന്ത്രി ഇ പി കണ്ണൂർ കുവൈറ്റ് വിമാനസർവീസ് എന്ന ആവശ്യം പൂർത്തീകരിക്കുന്നതിന് ബന്ധപ്പെട്ടവരുമായി ചർച്ചചെയ്ത് നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകി.
കുവൈറ്റ് പ്രവാസി യാത്രക്കാർക്ക് മാത്രമല്ല, കുവൈറ്റിൽ നിന്നുള്ള ടൂറിസം വ്യവസായത്തിനും മറ്റു വാണിജ്യ സംരംഭങ്ങൾക്കും ഏറെ സാദ്ധ്യതകൾ ഉള്ള കുവൈറ്റ് കണ്ണൂർ വിമാന സർവീസ് താമസംവിനാ ആരംഭിക്കുന്നതിനുള്ള പരിശ്രമം ബഹുമാനപ്പെട്ട മന്ത്രി വളരെ ഗൗരവത്തിലാണെടുത്തിട്ടുള്ളത്.