റിയാദ് : കേരളത്തിലെ പുതിയ അന്താരാഷ്ട്ര വിമാനത്താവളമായ മട്ടന്നൂരിലെ കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിലേക്ക് ഏതാനും മാസങ്ങൾക്കകം സൗദി പ്രവാസികൾക്ക് പറക്കാം. തുടക്കത്തിൽ റിയാദ്, ദമാം നഗരങ്ങളിലേക്കായിരിക്കും സർവീസ്. ഡിസംബറിൽ ഉദ്ഘാടനം ചെയ്യുന്ന വിമാനത്താവളത്തിലേക്ക് റിയാദ് സർവീസ് പുതുവർഷത്തിലെ ആദ്യ രണ്ട് മാസങ്ങൾക്കകം തുടങ്ങാൻ പാകത്തിലാണ് അണിയറ നീക്കം.നടക്കുന്നത്
ജിദ്ദയിലേക്ക് സർവീസ് തുടങ്ങാനും കിയാലിന് താൽപര്യമുണ്ട്. എയർ ഇന്ത്യയുടെ കോഴിക്കോട്-ജിദ്ദ സർവീസ് കുറച്ചു കാലമായി അനിശ്ചിതത്വത്തിലാണ്. മൂന്ന് വർഷം മുമ്പ് റൺവേ വികസനവുമായി ബന്ധപ്പെട്ടാണ് കോഴിക്കോട്-ജിദ്ദ കൊച്ചിയിലേക്ക് മാറ്റിയത്. ദക്ഷിണേന്ത്യയിലെ തലയെടുപ്പുള്ള റൺവേയുമായി ആരംഭിക്കുന്ന കണ്ണൂരിനാണെങ്കിൽ എല്ലാ സര്‍വീസും നടത്താന്‍ പ്രശ്‌നങ്ങളൊന്നുമില്ല.
കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും വിദേശ സർവീസുകൾക്കുള്ള ഷെഡ്യൂൾ തയ്യാറായിട്ടുണ്ട്.
വിദേശ സർവീസ് നടത്താൻ സന്നദ്ധമായ കമ്പനികൡ എയർ ഇന്ത്യാ എക്‌സ്പ്രസും ഇൻഡിഗോയുമാണ് ഉദ്ഘാടന ദിവസമായ ഡിസംബർ 9 നു തന്നെ സർവീസ് നടത്താൻ സന്നദ്ധരായത്. ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷന്റെ അനുമതി ലഭിക്കുന്ന മുറക്ക് ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കും.
ഉദ്ഘാടന ദിവസം രാവിലെ അബുദാബിയിലേക്കായിരിക്കും എയർ ഇന്ത്യാ എക്‌സ്പ്രസിന്റെ ആദ്യ സർവീസ്. ഇതിനായി ബോയിംഗ് 737-800 വിമാനമാണ് ഉപയോഗിക്കുക. അബുദാബിയിലേക്കു ആഴ്ചയിൽ നാല് സർവീസുകളും മസ്‌കത്തിലേക്ക് മൂന്നു സർവീസുകളും ദോഹയിലേക്കു നാല് സർവീസുകളും റിയാദിലേക്കു മൂന്നു സർവീസുകളുമാണ് എയർ ഇന്ത്യാ എക്‌സ്പ്രസ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
എയർ ഇന്ത്യാ എക്‌സ്പ്രസിനു ഗൾഫ് സെക്ടറിൽ ഏറ്റവും കൂടുതൽ യാത്രക്കാരുള്ളത് കണ്ണൂർ കാസർകോട് ജില്ലകളിൽ നിന്നാണ്.അതുകൊണ്ട് തന്നെ കണ്ണൂര്‍ എയര്‍പോര്‍ട്ട് ഏറെ ശ്രദ്ധിക്കപെടുമെന്നുള്ള കാര്യത്തില്‍ സംശയം ഇല്ല.