കണ്ണൂർ : കണ്ണൂരിൽ റെയിൽവെ ജോലി വാഗ്ദാനം ചെയ്ത് നിരവധിയാളുകളിൽ നിന്ന് പണം തട്ടിയ യുവതി അറസ്റ്റിൽ. കണ്ണൂർ ഇരിട്ടി ചരൾ സ്വദേശി ബിൻഷ ഐസക്കാണ് അറസ്റ്റിലായത്. ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി ഇവർ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്നാണ് പൊലീസ് കണ്ടെത്തൽ.
റെയിൽവെയിൽ ജോലി വാഗ്ദാനം ചെയ്ത് ബിൻഷ ഐസക് പണം തട്ടിയെന്ന് അഞ്ച് പേരാണ് കണ്ണൂർ ടൗൺ പൊലീസിൽ പരാതി നൽകിയത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് പരിശോധന ക്ലർക്ക് ആയി ജോലി ഒഴിവുണ്ടെന്നും ജോലി ലഭിക്കാൻ സഹായിക്കാമെന്നും പറഞ്ഞായിരുന്നു പണം തട്ടിയത്. പതിനായിരം മുതൽ ഒരു ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവരാണ് പൊലീസിയിൽ പരാതി നൽകിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് ബിനിഷ അറസ്റ്റിലായത്. ഇവരുടെ സമൂഹ മാധ്യമ അക്കൗണ്ടുകൾ പരിശോധിച്ചതിൽ നിന്നും നിരവധി പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നും പൊലീസിന് വ്യക്തമായിട്ടുണ്ട്
ഇരിട്ടിയിലെ ഒരു ഫ്‌ലാറ്റ് കേന്ദ്രീകരിച്ച് ബിൻഷ തട്ടിപ്പ് നടത്തിയിരുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. യുവതിയെ ചോദ്യം ചെയ്തതിൽ നിന്നും തട്ടിപ്പ് സംഘത്തിൽ കൂടുതൽ പേർ ഉള്ളതായും പൊലീസിന് വിവരം ലഭിച്ചു. തട്ടിപ്പിൽ പങ്കാളിത്തമുള്ള കൂടുതൽപേരെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.