കണ്ണൂർ : തയ്യിൽ കടപ്പുറത്ത് ഒന്നര വയസുകാരനെ കൊലപ്പെടുത്തിയ കേസിൽ അമ്മ ശരണ്യയ്ക്ക് പിന്നാലെ കാമുകനും അറസ്റ്റിലായി. ശരണ്യയുടെ കാമുകനായിരുന്ന നിധിനെ പ്രേരണാക്കുറ്റം ചുമത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
കുട്ടിയെ കൊലപ്പെടുത്താൻ കാമുകന്റെ പ്രേരണ ശരണ്യയ്ക്ക് മേൽ ഉണ്ടായിരുന്നുവെന്ന് സംശയിക്കുന്നതായി ഭർത്താവ് പ്രണവ് പോലീസിൽ മൊഴി നൽകിയിരുന്നു. ഇതേതുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് പ്രേരണയ്ക്ക് കാമുകൻ അറസ്റ്റിലായത്. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്യും.
കുട്ടിയെ കൊലപ്പെടുത്തിയതിന്റെ തലേദിവസം കാമുകനും ശരണ്യയും വീടിന് സമീപം കൂടിക്കാഴ്ച നടന്നുവെന്നും പോലീസിന് വ്യക്തമായിട്ടുണ്ട്. കേസിൽ നേരത്തെ തന്നെ നിധിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.
കുട്ടിയെ കൊലപ്പെടുത്താൻ താൻ ആവശ്യപ്പെട്ടിരുന്നില്ലെന്നും ആസൂത്രണത്തെക്കുറിച്ച് അറിവില്ലെന്നും ഇയാൾ പോലീസിനോട് പറഞ്ഞിരുന്നു. എന്നാൽ ഈ മൊഴി കാര്യമാക്കാതെ പോലീസ് ഇന്നും ചോദ്യം ചെയ്യാൻ നിധിനെ വിളിപ്പിച്ച ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.