കണ്ണൂർ :ജീവിതം വഴി മുട്ടിയ കർഷക സമൂഹത്തിൻ്റെ പ്രതിനിധികളായി കർഷകരുടെ പ്രതിഷേധാഗ്നിയിൽ ജ്വലിച്ച് കണ്ണൂർ നഗരം. തലശ്ശേരി അതിരൂപതയുടെ കീഴിലുള്ള വടക്കേ മലബാറിലെ ഒരു ലക്ഷത്തോളം കർഷകരാണ് പ്രതിഷേധത്തിൽ അണിനിരന്നത്.
മതിയായ താങ്ങുവില പ്രഖ്യാപിച്ച് കാർഷിക വിളകൾക്ക് വില സ്ഥിരത ഉറപ്പു വരുത്തുക ,കാർഷിക കടങ്ങൾ എഴുതി തള്ളുക , വന്യജീവികളുടെ ആക്രമണത്തിന് ഇരയായവർക്ക് നഷ്ട പരിഹാരം നൽകുക ,തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷക സമൂഹം പ്രക്ഷോഭത്തിനിറങ്ങിയത് .
സർക്കാരിൽ നിന്നും അവഗണന നേരിടുന്ന മൽസ്യ തൊഴിലാളികളും ചെറുകിട വ്യപാരികളും ഇൻഫാം , രാഷ്ട്രീയ കിസാൻ മഹാസംഘ് തുടങ്ങി ഇരുപതോളം കർഷക സംഘടനകളും കർഷക മുന്നേറ്റത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രക്ഷോഭത്തിൽ അണിനിരന്നു.രാവിലെ കളക്ട്രേറ്റ് മൈതാനിയിൽ നടന്ന മഹാസമ്മേളനത്തോടെയായിരുന്നു പ്രക്ഷോഭ പരിപാടികൾ ആരംഭിച്ചത് .പൊതുസമ്മേളനം തലശേരി ആർച്ച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ട് ഉത്ഘാടനം ചെയ്തു .
കണ്ണൂർ ബിഷപ്പ് ഡോ .അലക്സ് വടക്കുംതല അധ്യക്ഷത വഹിച്ചു . സമ്മേളനത്തിന് ശേഷം ഒരു ലക്ഷത്തോളം കർഷർ അണിനിരന്ന പ്രക്ഷോഭ റാലിയും നടന്നു. റാലിക്ക് ശേഷം നടന്ന ഹെഡ് പോസ്റ്റ് ഓഫീസ് ധർണ്ണ തലശ്ശേരി അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനിയും കലക്ടറേറ്റ് ധർണ്ണ മാർ ജോർജ് വലിയമറ്റവും ഉദ്ഘാടനം ചെയ്തു .