പെരളശ്ശേരി : കായലോട് ബൈക്ക് അപകടത്തിൽ നഷ്ടമായതു 2 കുടുംബങ്ങളുടെ പ്രതീക്ഷകൾ. മാവിലായി സ്കൂൾ ചിറയ്ക്കു സമീപം എരിഞ്ഞേരിയിൽ സുരേശന്റെ മകൻ വൈശാഖും പൂജ നിവാസിൽ കോറോത്ത് ബാബുവിന്റെ മകൻ അഭിഷേക് ബാബുവുമാണു മരിച്ചത്. നാട്ടിലും പുറത്തുമായി വിശാല സൗഹൃദ വലയമുള്ള ഇരുവരും അയൽവാസികളും അടുത്ത കൂട്ടുകാരുമായിരുന്നു.
5 വർഷം മുൻപാണ് വൈശാഖ് കരസേനയിൽ ജോലിയിൽ പ്രവേശിക്കുന്നത്. ഡൽഹിയിലായിരുന്ന വൈശാഖ് ഏതാനും ദിവസം മുൻപാണു നാട്ടിലെത്തിയത്. മകനു സ്വന്തം വീട്ടിൽ ക്വാറന്റീൻ സൗകര്യം ഒരുക്കിയ മാതാപിതാക്കൾ സമീപത്തെ ബന്ധു വീട്ടിലായിരുന്നു താമസം. വൈശാഖ് നാട്ടിലെത്തിയാൽ കൂട്ടുകാർക്കൊപ്പം ബൈക്ക് യാത്രകൾ നടത്തുന്നത് പതിവായിരുന്നു.
ഡിഗ്രി പഠനം പൂർത്തിയാക്കിയ ശേഷം മലപ്പുറത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന അഭിഷേക് നാട്ടിൽ തന്നെ മറ്റൊരു ജോലിക്കായുള്ള ശ്രമത്തിലായിരുന്നു. അഭിഷേകിന്റെ പിതാവ് വിദേശത്താണ്. അപകട സമയത്ത് ഇരുവരും ഹെൽമറ്റ് ധരിച്ചിരുന്നില്ലെന്നും ഇത് മരണ കാരണമായതായും പിണറായി പൊലീസ് പറഞ്ഞു. കോവിഡ് പരിശോധനയ്ക്കു ശേഷം ഇരുവരുടെയും മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം നടത്തി സംസ്കരിക്കാൻ കഴിയുമെന്നാണു ബന്ധുക്കളുടെയും നാട്ടുകാരുടെയും പ്രതീക്ഷ.
സ്വന്തമായി ചിത്രീകരിച്ച ടിക്ടോക് വിഡിയോയിൽ കരസേന ഉദ്യോഗസ്ഥനായ വൈശാഖ് അവസാനമായി കുറിച്ചത് വിളി വരാൻ സമയമായി എന്നാണ്. 17നു രാത്രിയാണു കൂട്ടുകാർക്കു വിഡിയോ അയച്ചത്. ഇന്നലെ രാവിലെ വൈശാഖിന്റെ മരണ വാർത്ത അറിഞ്ഞ ശേഷമാണ് പലരും ഫോണിൽ വിഡിയോ കണ്ടത്. ലഡാക്ക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഏതു സമയവും ജോലിയിൽ തിരികെ പ്രവേശിക്കേണ്ടി വരുമെന്നു സൂചിപ്പിക്കുന്നതായിരുന്നു വൈശാഖിന്റെ അവസാനത്തെ ടിക്ടോക് വിഡിയോ.