ഡൽഹി : ബിഹാറിലെയും ഉപതിരഞ്ഞെടുപ്പു നടന്ന സംസ്ഥാനങ്ങളിലെയും കനത്ത തോൽവിക്കു പിന്നാലെ കോൺഗ്രസിലെ വിഴുപ്പലക്കൽ രൂക്ഷമാകുന്നു. പാർട്ടിയിലെ നേതൃപ്രതിസന്ധി പ്രശ്നം ഉന്നയിച്ച കപിൽ സിബലിനെതിരെ ലോക്സഭാ കക്ഷിനേതാവും ബംഗാൾ ഘടകം അധ്യക്ഷനുമായ അധിർ രഞ്ജൻ ചൗധരി അതിരൂക്ഷ വിമർശനം ഉന്നയിച്ചു.
പാർട്ടിയുടെ പ്രവർത്തനങ്ങളിൽ അതൃപ്തിയുള്ളവർക്കു യഥേഷ്ടം പുറത്തേക്കു പോകാമെന്നും താൽപര്യമനുസരിച്ചു മറ്റ് പാർട്ടിയിൽ ചേരുകയോ സ്വന്തം പാർട്ടി രൂപീകരിക്കുകയോ ചെയ്യാമെന്നുമായിരുന്നു വിമർശനം. തിരഞ്ഞെടുപ്പുകളിൽ പ്രചാരണത്തിനും മറ്റും പോകാതെ ശീതികരിച്ച മുറിയിലിരുന്ന പ്രബോധനം നടത്തുന്നതു കൊണ്ടു ഫലമില്ല.
ഗാന്ധി കുടുംബത്തിനു പുറത്തുനിന്നാരെങ്കിലും പാർട്ടി ചുമതലയിൽ വരട്ടെയെന്ന് രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും പറഞ്ഞിരുന്നു. പരസ്യപ്രതികരണത്തിനു പകരം പാർട്ടി വേദികളിലായിരുന്നു കപിൽ സിബൽ വിഷയം ഉന്നയിക്കേണ്ടിയിരുന്നതെന്നും അധിർ തുറന്നടിച്ചു.
എന്നാൽ, നേതൃത്വത്തിനെതിരെയുള്ള കത്തെഴുത്തു വിവാദത്തിൽ ഉൾപ്പെടാതിരുന്ന പി. ചിദംബരം ഇക്കുറി പ്രതികരണം കടുപ്പിച്ചു. ബിഹാറിലെ തിരഞ്ഞെടുപ്പു തന്ത്രം പാളിയതായി അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. സംഘടനാശക്തിയില്ലെന്ന വസ്തുത മറന്ന് ആവശ്യത്തിൽ കൂടുതൽ സീറ്റുകളിൽ മത്സരിച്ചു. സംഘടനാ ശക്തിയില്ലെന്നോ കാര്യമായി കുറഞ്ഞെന്നോ ആണ് തിരഞ്ഞെടുപ്പു ഫലം സൂചിപ്പിക്കുന്നത്.– ചിദംബരം പറഞ്ഞു.
നേരത്തെ, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറും തിരഞ്ഞെടുപ്പു തോൽവിയിൽ പാർട്ടിയെ വിമർശിച്ചിരുന്നു. എന്നാൽ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, മുതിർന്ന നേതാവ് സൽമാൻ ഖുർഷിദ് എന്നിവർ നേതൃത്വത്തെ പിന്തുണച്ചു രംഗത്തെത്തി.