ന്യൂഡൽഹി : രാഷ‌്ട്രീയ ലാഭത്തിനായി കഴിഞ്ഞ തവണ ചായക്കച്ചവടക്കാരെ കൂട്ടുപിടിച്ച മോഡി ഇത്തവണ അവരെ മറന്ന് കാവൽക്കാരെ കൂട്ടുപിടിച്ചിരിക്കുകയാണെന്ന‌് മുതിർന്ന കോൺഗ്രസ‌് നേതാവ‌് കപിൽ സിബൽ. മോഡിയുടെ ‘മേ ഭി ചൗക്കീദാർ’ എന്ന (ഞാനും കാവൽക്കാരൻ) പ്രയോഗത്തെ പരാമർശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാലാകോട്ട‌് രാഷ‌്ട്രീയവൽക്കരിക്കാൻ ശ്രമിക്കുന്ന മോഡി ഗുർദാസ‌്പുർ, പത്താൻകോട്ട‌്, ഉറി, ബാരമുള്ള , പുൽവാമ എന്നീ ഭീകരാക്രമണങ്ങൾ നടക്കുമ്പോൾ ഉറങ്ങുകയായിരുന്നോ എന്ന‌് കപിൽ സിബൽ ചോദിച്ചു.ഇന്ന‌് കാവൽക്കാരെ കൂട്ടുപിടിച്ച മോഡി നാളെ തന്റെ മറ്റൊരു ആവശ്യത്തിനായി അവരേയും മറക്കുമെന്നും കപിൽ സിബൽ പറഞ്ഞു.
കോൺഗ്രസ‌് നേതാവ‌് രാഹുൽ ഗാന്ധി ചൗക്കീദാർ ചോർ ഹേ (കാവൽക്കാരൻ കള്ളനാണ‌്) എന്ന പ്രചാരണം നടത്തിയ ശേഷമാണ‌് നവമാധ്യമങ്ങളിലും പൊതുമധ്യത്തിലും മോഡി ഞാൻ കാവൽക്കാരനാണെന്ന‌് പ്രഖ്യാപിച്ചുകൊണ്ട‌് തെരഞ്ഞെടുപ്പ‌് പ്രചാരണം ആരംഭിച്ചത‌്.
ബാലാകോട്ടിൽ മരണമടഞ്ഞ സൈനികരുടെ ഫാേട്ടോ വച്ച‌് പ്രചാരണം നടത്തുകയാണ‌് മോഡി. ഇപ്പോഴത്തെ സർക്കാരിന‌് വിദ്യാഭ്യാസത്തെപ്പറ്റിയോ വിശപ്പിനെപ്പറ്റിയോ കർഷകരുടെ ബുദ്ധിമുട്ടിനെപ്പറ്റിയോ ഒന്നും ചിന്തിക്കാൻ സമയമില്ല. പാകിസ്ഥാൻ ദിനത്തിൽ ആശംസയറിച്ച‌് മോഡി അയച്ച കത്തിൽ യാതൊരു കുഴപ്പവുമില്ല. പക്ഷേ ബാലാകോട്ട‌് സ്വന്തം താൽപര്യങ്ങൾക്കായി ഉപയോഗിക്കുന്നത‌് മാത്രമാണ‌് പ്രശ‌്നം.
സിബിഐ ഡയറക‌്ടർ അലോക‌് വർമയെ രാത്രിയിൽ തൽസ്ഥാനത്ത‌് നിന്ന‌് മാറ്റിയതും, റഫേൽ കരാർ അഴിമതിയും എല്ലാം വിരൽ ചൂണ്ടുന്നത‌് മോഡി ഭരണത്തിന്റെ അധഃപതനമാണ‌്. നിലവിൽ ഇന്ത്യയിലെ മാധ്യമങ്ങൾ മോഡിയുടെ മടിയിലെ നായ‌്ക്കുട്ടികളായി മാറി.