കോഴിക്കോട്: അന്താരാഷ്ര അംഗീകാരമായ ബ്ലൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കേഷന്‍ കാപ്പാട് ബീച്ചിന് ലഭിച്ചത് ജില്ലയില്‍ അനന്തസാധ്യതകള്‍ക്ക് വഴി തുറക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. ബീച്ച് പരിസരത്ത് ഔദ്യോഗികമായി ബ്ലൂ ഫ്‌ളാഗ് ഉയര്‍ത്തിയതിനു ശേഷം സംസാരിക്കുകയായിരുന്നു അദേഹം.
ജില്ലയുടെ ടൂറിസം വികസനത്തിന് ലഭിച്ച അംഗീകാരം. ഇന്ത്യയില്‍ ഈ വര്‍ഷം ബ്ലൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച എട്ട് ബീച്ചുകളുടെ ഔദ്യോഗിക ബ്ലൂ ഫ്ളാഗ് ഉയര്‍ത്തല്‍ ചടങ്ങ് കേന്ദ്ര വനം, പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവെദ്ക്കര്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു.
ഉയര്‍ന്ന പാരിസ്ഥിതിക ഗുണനിലവാരത്തെ അടിസ്ഥാനമാക്കി ലോകത്തിലെ ഏറ്റവും വൃത്തിയുള്ള ബീച്ചുകള്‍ക്കു നല്‍കുന്ന ബ്ലൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കേഷനാണ് കോഴിക്കോട് കാപ്പാട് ബീച്ചിനു ലഭിച്ചത്. ഡെന്‍മാര്‍ക്കിലെ ഫൌണ്ടേഷന്‍ ഫോര്‍ എന്‍വയോണ്‍മെന്റ് എഡ്യൂക്കേഷന്‍ ആഗോളതലത്തില്‍ സംഘടിപ്പിക്കുന്ന ഇക്കോ ലേബലാണ് ബ്ലൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കേഷന്‍.
മാലിന്യമുക്ത തീരം, പരിസ്ഥിതി സൗഹൃദപരമായ നിര്‍മ്മിതികള്‍, സഞ്ചാരികളുടെ സുരക്ഷ, കുളിക്കുന്ന കടല്‍വെള്ളത്തിന്റെ ഗുണമേന്മ ഉറപ്പ് വരുത്തുന്നതിന് നിരന്തരമായ പരിശോധന, സുരക്ഷാമാനദണ്ഡങ്ങള്‍, പരിസ്ഥിതി അവബോധം, ശാസ്ത്രീയമായ മാലിന്യ സംസ്‌കരണം, ഭിന്നശേഷിസൗഹൃദമായ പ്രവേശനം തുടങ്ങി 33 ബ്ലൂ ഫ്ളാഗ് മാനദണ്ഡങ്ങള്‍ കടന്നാണ് കാപ്പാട് ബീച്ച് അഭിമാനനേട്ടം കൈവരിച്ചത്.
ഡൽഹി ആസ്ഥാനമായുള്ള എ റ്റു ഇസഡ് ഇൻഫ്രാസ്ട്രക്ച്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് നിർമാണ പ്രവൃത്തികൾ നടത്തിയത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഒഫ് ഇന്റഗ്രേറ്റഡ് കോസ്റ്റൽ മാനേജ്മെന്റാണ് ബ്ലൂ ഫ്ളാഗ് സർട്ടിഫിക്കേഷന് കാപ്പാട് ബീച്ചിനെ പരിഗണിച്ചത്. ഇതിന്റെ ഭാഗമായ പ്രവൃത്തികൾക്ക് കേന്ദ്ര സർക്കാർ എട്ട് കോടി രൂപ വകയിരുത്തി. ചടങ്ങിൽ കെ.ദാസൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഡി.ടി.പി.സി സെക്രട്ടറി സി.പി ബീന, ജില്ലാ ശുചിത്വമിഷൻ കോ ഓർഡിനേറ്റർ പി.എം സൂര്യ, ചേമഞ്ചേരി പഞ്ചായത്ത് മുൻ പ്രസിഡന്റ് അശോകൻ കോട്ട് എന്നിവർ പങ്കെടുത്തു.