കൊച്ചി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ തകര്‍ന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ പൈലറ്റുമാരില്‍ ഒരാള്‍ എയര്‍ ട്രാഫിക് കണ്‍ട്രോളറുമായി നടത്തിയ അവസാന ആശയവിനിമയത്തില്‍ അപകടത്തിന്റെയോ ആശങ്കയുടെയോ സൂചനയൊന്നും ഇല്ലായിരുന്നുവെന്ന് ആഭ്യന്തര വ്യോമയാന ഉദ്യോഗസ്ഥര്‍.
റണ്‍വേയില്‍ അടുക്കുമ്പോള്‍ ഒരു പൈലറ്റില്‍നിന്ന് ഉണ്ടാകുന്ന സാധാരണ ആശയവിനിമയം മാത്രമാണ് അവസാനമായി ഉണ്ടായതെന്ന് ആഭ്യന്തര വ്യോമയാന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഒരു ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, പ്രധാന പൈലറ്റ് ആണോ സഹപൈലറ്റ് ആണോ സംസാരിച്ചതെന്നു തിരിച്ചറിഞ്ഞിട്ടില്ല.
കാലാവസ്ഥാ പ്രശ്‌നം മൂലം കാഴ്ചയ്ക്കു മങ്ങലുള്ള സമയത്ത് ഏര്‍പ്പെടുത്തുന്ന ഇന്‍സ്ട്രമെന്റ് ലാന്‍ഡിങ് സംവിധാനമാണ് സജ്ജമാക്കിയത്. തുടര്‍ന്ന് പൈലറ്റ് ലാന്‍ഡിങ് ക്ലിയറന്‍സ് ആവശ്യപ്പെട്ടു. അനുമതി നല്‍കിയ ശേഷം കാഴ്ചശേഷി, ഉപരിതലം, കാറ്റിന്റെ വേഗം എന്നിവയ്ക്കുറിച്ചുള്ള വിവരം പൈലറ്റിനു കൈമാറിയെന്നും അത് അവര്‍ സ്വീകരിച്ചതായും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പൈലറ്റിന്റെ ശബ്ദത്തില്‍ സമ്മര്‍ദമോ സംശയമോ ഉണ്ടായിരുന്നില്ല. അല്ലെങ്കില്‍ അത് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ തിരിച്ചറിയുമായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ നിമിഷങ്ങള്‍ക്കുളളില്‍ വിമാനം റണ്‍വേയില്‍നിന്നു തെന്നി താഴേക്കു പതിച്ചു മൂന്നു കഷ്ണമാകുകയായിരുന്നു.