ബാംഗ്ലൂര്‍ : കര്‍ണ്ണാടകയില്‍ വീണ്ടും ബിജെപിയെ വെട്ടിലാക്കി കോണ്‍ഗ്രസ് നീക്കം. കോണ്‍ഗ്രസ്, ജെഡിഎസ് എംഎൽഎമാരെ കോഴ നല്കി കൂറുമാറ്റത്തിന് പ്രേരിപ്പിച്ചെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ഒൗദ്യോഗികമായി പരാതി നൽകി.
മുൻ മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ ഉൾപ്പെടെ നിരവധി ബിജെപി നേതാക്കൾക്കെതിരെ തെളിവുകള്‍ നിരത്തിയാണ് കെപിസിസിയുടെ പരാതി.
ബംഗളുരു അർബണ്‍ വിംഗ് ആന്റി കറപ്ഷൻ ബ്യൂറോയിൽ നൽകിയ പരാതിക്കൊപ്പം, കോണ്‍ഗ്രസ്, ജെഡിഎസ് എംഎൽഎമാർക്ക് ബിജെപി നേതാക്കൾ പണവും മന്ത്രിസ്ഥാനങ്ങളും വാഗ്ദാനം ചെയ്യുന്ന അഞ്ചു ശബ്ദരേഖകളും സമർപ്പിച്ചിട്ടുണ്ട്.
യെദിയൂരപ്പയ്ക്കു പുറമേ ബി.ശ്രീരാമുലു, ബിജെ പുട്ടസ്വാമി, മാഫിയ തലവൻ ജനാർദന റെഡ്ഡി, യെദിയൂരപ്പയുടെ മകൻ വിജയേന്ദ്ര, ബിജെപിയുടെ കർണാടകയുടെ ചുമതലയുള്ള നേതാവ് മുരളീധര റാവു എന്നിവരുടെ പേരുകൾ പരാതിയിൽ പരാമർശിച്ചിട്ടുണ്ട്.
മേയ് 19ന് കർണാടകയിൽ വിശ്വാസവോട്ടെടുപ്പ് വിജയിക്കുന്നതിനായി ബിജെപി ഗൂഡാലോചന നടത്തിയെന്നും കോണ്‍ഗ്രസ് പരാതിയിൽ ആരോപിക്കുന്നു.
രാജിവച്ച മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ, ബി.ശ്രീരാമുലു, മുരളീധര റാവു, പുട്ടസ്വാമി, യെദിയൂരപ്പയുടെ മകൻ വിജയേന്ദ്ര തുടങ്ങിയ ബിജെപി നേതാക്കൾ നടത്തിയതെന്ന് അവകാശപ്പെടുന്ന ഫോണ്‍ സംഭാഷണങ്ങൾ കോണ്‍ഗ്രസ് വിശ്വാസവോട്ടെടുപ്പ് ദിവസം പുറത്തുവിട്ടിരുന്നു.
മന്ത്രിപദവിയും കോടിക്കണക്കിനു രൂപയും വാഗ്ദാനം ചെയ്തുള്ള ഈ ഫോണ്‍വിളികൾ തങ്ങളുടേതല്ലെന്നും മിമിക്രി കലാകാരൻമാരെ ഉപയോഗിച്ചു കോണ്‍ഗ്രസ് നിർമിച്ചതാണെന്നുമാണു ബിജെപി വാദിക്കുന്നത്.
അതേസമയം , 6 മാസത്തിനുള്ളില്‍ കോണ്‍ഗ്രസ് - ജെഡി എസ് സര്‍ക്കാര്‍ പൊളിക്കാന്‍ വീണ്ടും ബിജെപി ശ്രമിക്കുമെന്നതിനാല്‍ ഈ നീക്കം തടയാനുള്ള തന്ത്രപരമായ നീക്കമായി ഇത് വിലയിരുത്തപ്പെടുന്നു.