ബാംഗ്ലൂര്‍ ∙ കര്‍ണാടകയില്‍ കോൺഗ്രസ്– ദൾ സഖ്യ സര്‍ക്കാര്‍ തകര്‍ച്ചയിലേയ്ക്ക്. സഖ്യ സര്‍ക്കാരിനെ തകര്‍ത്ത് സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള ബിജെപി അധ്യക്ഷന്‍ ബിഎസ് യെദൂരപ്പയുടെ നേതൃത്വത്തിലുള്ള ഓപ്പറേഷൻ താമര വിജയം കാണുന്നുന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്.
അതേസമയം പുതിയ സാഹചര്യത്തില്‍ വലിയ നീക്കങ്ങള്‍ക്ക് കോണ്‍ഗ്രസ് തയ്യാറാകില്ല . പകരം രാജിവച്ച എം എല്‍ എ മാരുടെ മണ്ഡലങ്ങളില്‍ നടക്കുന്ന ഉപതെരെഞ്ഞെടുപ്പോടുകൂടി ബിജെപിയുടെ അട്ടിമറി രാഷ്ട്രീയത്തിന് മറുപടി നല്‍കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്.
നിലവിലെ രാഷ്ട്രീയ കുതിരക്കച്ചവടം ബിജെപിക്ക് തെരഞ്ഞെടുപ്പില്‍ പ്രതികൂലമാകും എന്നാണ് കോണ്‍ഗ്രസിന്‍റെ വിലയിരുത്തല്‍. 105 എം എല്‍ എ മാരുമായി ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചാലും 14 മണ്ഡലങ്ങളില്‍ നടക്കുന്ന ഉപതെരെഞ്ഞെടുപ്പില്‍ ഭൂരിപക്ഷം മണ്ഡലങ്ങളില്‍ വിജയിച്ചാല്‍ വീണ്ടും സഖ്യ സര്‍ക്കാര്‍ അധികാരത്തില്‍ എത്തുന്ന സാഹചര്യം ഉണ്ടാകും.
അതേസമയം എംഎൽഎമാരുടെ കൂട്ടരാജി ഞെട്ടിപ്പിക്കുന്നതാണെന്നു മന്ത്രി ഡി.കെ.ശിവകുമാർ പറഞ്ഞു . എംഎൽഎമാർ നിസാര കാരണങ്ങളാണു ചൂണ്ടിക്കാട്ടിയത്. ഇതു രാജിവയ്ക്കാനുള്ള ന്യായീകരണമല്ല. എംഎൽഎമാരുടെ നിലപാടിൽ ഞങ്ങൾ ഞെട്ടിയിരിക്കുകയാണ്– ശിവകുമാർ പറഞ്ഞു.
എംഎൽഎമാരുടെ രാജിക്കത്ത് വലിച്ചുകീറിയെന്ന ആരോപണത്തോട് ശിവകുമാർ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘ഞാനെന്തിനത് ചെയ്യാതിരിക്കണം. എന്നെ ജയിലിൽ അടയ്ക്കണമെന്ന് അവർക്കാഗ്രഹമുണ്ടെങ്കിൽ പരാതി കൊടുക്കട്ടെ. എനിക്കറിയാം വലിയ ഉത്തരവാദിത്തമാണ് ഇതെന്ന്. ഞാൻ തയാറാണ്’.
14 എംഎൽഎമാർ ഇതുവരെ രാജിവച്ചിട്ടുണ്ടെന്നു വിമത ജെഡിഎസ് നേതാവ് എച്ച്.വിശ്വനാഥ് പറഞ്ഞു. സഖ്യസർക്കാർ ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റിയില്ല. എംഎൽഎമാരെല്ലാം സ്വമേധയാ രാജിവയ്ക്കുകയായിരുന്നു.
ഓപ്പറേഷൻ താമരയുമായി ബന്ധമില്ലെന്നും വിശ്വനാഥ് വ്യക്തമാക്കി. സിദ്ധരാമയ്യ മുഖ്യമന്ത്രി ആയാൽ രാജി പിൻവലിക്കാമെന്ന് ചില എംഎൽഎമാർ അറിയിച്ചു. സ്പീക്കർക്കു രാജിക്കത്തു നൽകിയ എംഎൽഎമാർ ഗവർണർ വാജുഭായ് വാലയേയും കണ്ടു.
എംഎൽഎമാരുടെ കൂട്ടരാജിക്കു പിന്നാലെ സർക്കാർ രൂപീകരിക്കാൻ തയാറാണെന്നു ബിജെപി പരസ്യമായി നിലപാടെടുത്തു. കേന്ദ്രമന്ത്രി ഡി.വി.സദാനന്ദ ഗൗഡയാണു സർക്കാർ രൂപീകരണത്തെപ്പറ്റി സൂചന നൽകിയത്. 11 എംഎൽഎമാർ ശനിയാഴ്ച സ്പീക്കർക്ക് രാജി നൽകിയതിനു പിന്നാലെയാണു ബിജെപി മറുനീക്കം ശക്തമാക്കിയത്.