ബെംഗളൂരു: കർണാടകയിൽ ഷിമോഗ നഗരത്തിന് സമീപം ഉണ്ടായ വൻ സ്ഫോടനത്തിൽ 15 പേർ മരിച്ചു. മരണനിരക്ക് ഉയരാൻ സാധ്യത. ക്വാറിയിലേക്കുള്ള ഡൈനാമൈറ്റും ജെലാറ്റിനുമായി പോയ ലോറി വൻ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. വ്യാഴാഴ്ച രാത്രി 10.30ഓടെയാണ് സംഭവം.
ഷിമോഗയിലും ചിക്കമംഗളൂരിന്റെ ഭാഗങ്ങളിലും ഉത്തര കന്നഡ ജില്ലകളുടെ ഭാഗങ്ങളിലും സ്ഫോടനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടുവെന്നാണ് റിപ്പോർട്ട്. രാത്രി ഉറങ്ങാൻ പോയ ജനങ്ങൾ സ്ഫോടനവും പ്രകമ്പനവും അനുഭവപ്പെട്ടതിനെ തുടർന്ന് ആശങ്കയിലായി. ഭൂചലനമാണെന്നായിരുന്നു അവർ ആദ്യം കരുതിയത്. തുടർന്ന് ജനങ്ങൾ കൂട്ടത്തോടെ വീടുകളിൽ നിന്ന് പുറത്തേക്ക് വന്നു.
കുറച്ചുസമയങ്ങൾക്ക് ശേഷമാണ് സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചുണ്ടായതിന്റെ പ്രകമ്പനമാണ് അനുഭവപ്പെട്ടതെന്ന് ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചത്. ഒന്നിനുപുറകെ ഒന്നായി 50 ഓളം ഡൈനാമൈറ്റുകൾ പൊട്ടിച്ചിതറുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവസ്ഥലത്ത് വെച്ച് തന്നെ 15 പേർ മരിച്ചു. ജെലാറ്റിനും ഡൈനാമൈറ്റുമായി പോയ ലോറി സ്ഫോടനത്തിൽ പൂർണമായും തകർന്നു.
സ്ഫോടനത്തിന്റെ ശബ്ദം കേട്ടതായും പ്രകമ്പനം അനുഭവപ്പെട്ടതായും ഷിമോഗ റൂറൽ എംഎൽഎ അശോക് നായിക് മാധ്യമപ്രവർത്തകരോട് പറഞ്ഞു. തന്റെ നിയോജക മണ്ഡലത്തിലുണ്ടായ അത്യന്തം ദൗർഭാഗ്യകരമായ സംഭവമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.