ബംഗളൂരൂ: കർണാടക ഉപതെരഞ്ഞെടുപ്പ് അടുത്തതോടെ എല്ലാ മണ്ഡലങ്ങളിലും നേരിട്ടെത്തി പ്രചാരണം ശക്തമാക്കാനൊരുങ്ങുകയാണ് യെദ്യൂരപ്പ. മുഖ്യമന്ത്രി സ്ഥാനവും ബിജെപി ഭരണവും നിലനിര്‍ത്താനുള്ള നിര്‍ണായക പരീക്ഷണമാണ് യെദ്യൂരപ്പയ്ക്ക് മുന്നിലുള്ളത്.
15 മണ്ഡലങ്ങളിലായി നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ആറു സീറ്റുകളെങ്കിലും ലഭിച്ചാല്‍ മാത്രമെ ഭരണം നിലനിര്‍ത്താന്‍ സാധിക്കുകയുള്ളു. നേരത്തെ 105 പേരുടെ പിന്തുണയില്‍ സര്‍ക്കാര്‍ രൂപീകരിച്ചിരുന്നുവെങ്കിലും ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കാതെ വന്നതിനാല്‍ ഭരണം ഒഴിയേണ്ടി വന്നു.
അതേസമയം, ആറു സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ പിന്തുണ നല്‍കമെന്ന കുമാരസ്വാമിയുടെ വാഗ്ദാനം യെദ്യൂരപ്പ തള്ളിയിരുന്നു. 15-ല്‍ 15 സീറ്റും ബിജെപി സ്വന്തമാക്കുമെന്നും ഭരണം തുടരുമെന്നും യെദ്യൂരപ്പ പറഞ്ഞു.
വിമതരെ കളത്തിലിറക്കിയുള്ള മത്സരത്തില്‍ ഭൂരിപക്ഷ വിജയം നേടുമെന്നാണ് യെദ്യൂരപ്പയുടെ ഉറച്ച വിശ്വാസം. വിമതരുടെ വിജയം ഉറപ്പാക്കുന്നതിനായി മുഖ്യമന്ത്രി തന്നെ പ്രചാരണത്തിന് നേരിട്ടിറങ്ങുകയാണ്. കോണ്‍ഗ്രസ് മുക്ത കര്‍ണാടകയാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.